കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാർത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങൾ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങൾ, ബഫർസോൺ, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ വിദ്യാഭ്യാസ പ്രതിസന്ധി സർക്കാർ ആയുധമാക്കുന്നത് നിർഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങൾ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ ഭാവിതലമുറയും വിദ്യാർത്ഥിസമൂഹവുമാണ്. പഠിക്കാനായി യുവജനങ്ങൾ കേരളം വിട്ടോടുന്ന നിലവിലെ സ്ഥിതിവിശേഷത്തിന് ആക്കംകൂട്ടുന്നതാണ് ഗവർണർ ഗവൺമെന്റ് പോര്.

നിയമങ്ങൾ അട്ടിമറിച്ചുള്ള നിയമനങ്ങളും, കെടുകാര്യസ്ഥതയും നിലവാരത്തകർച്ചയും മാത്രമല്ല, ഉന്നത നിലവാരം പുലർത്തുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആസൂത്രിതമായി കലാപശാലയാക്കുന്ന രാഷ്ട്രീയ കടന്നുകയറ്റവും കലാലയങ്ങളിൽ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നത് വൻ ഭവിഷ്യത്തുകൾ സൃഷ്ടിക്കും. സംസ്ഥാനത്തെ പല പ്രമുഖ കോളജുകളിലും സർക്കാർ അനുവദിച്ച സീറ്റുകളിൽപോലും വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ അഡ്‌മിഷൻ എടുത്തതിനുശേഷവും കേരളം വിടുന്ന സ്ഥിതിവിശേഷം ശക്തമായി തുടരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നോ വിദേശരാജ്യങ്ങളിൽ നിന്നോ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽ എത്തുന്നവർ ഇല്ലാതായി. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് കൊട്ടിഘോഷിക്കുകയും അതിനായി നിയമനിർമ്മാണങ്ങൾ നടത്താനൊരുങ്ങുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ സംവിധാനങ്ങൾ വിദ്യാഭ്യാസമേഖലയിൽ നാളുകളായി തുടരുന്ന അരക്ഷിതാവസ്ഥയും തമ്മിലടിയും അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി പിടിവാശികൾ ഉപേക്ഷിച്ച് നിയമാനുസൃതം പ്രവർത്തിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.