കോട്ടയം: നിലനിൽപ്പിനും അതിജീവനത്തിനുമായി മലയോര കർഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തിൽ വൈകാതെ കൂടുതൽ കരുത്താർജിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്നങ്ങളും വിലത്തകർച്ചയും വന്യജീവി അക്രമണവും കടലോരജനതയുടെ ജീവിത പ്രശ്നങ്ങളും സമാനതകളേറെയുള്ളതാണ്. വിദേശശക്തികളെയും കോർപ്പറേറ്റുകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളുടെ വഞ്ചനയുടെ ഇരകളും അടിമകളുമായി ജീവിതകാലം മുഴുവൻ കഴിയണമോയെന്ന് കർഷകരും മത്സ്യത്തൊഴിലാളികളും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഇക്കാലമത്രയും തൊഴിലാളികളുടെയും കർഷകരുടെയും സംരക്ഷകരായി അഭിനയിച്ചവർ കോർപ്പറേറ്റുകളുടെ അടിമകളായി അധഃപതിച്ചിരിക്കുന്നു. വ്യവസായങ്ങൾ തകർന്നടിഞ്ഞ് കേരളത്തിൽ വികസനവും സംരംഭങ്ങളും മുരടിച്ചു. ഡൽഹിയിൽ കോർപ്പറേറ്റുകൾക്കെതിരെ സമരം ചെയ്യുന്നവർ കേരളത്തിൽ ഇക്കൂട്ടരുടെ ഏജന്റുമാരായി പാദസേവ ചെയ്യുന്ന ഇരട്ടമുഖം ജനം തിരിച്ചറിയുന്നു.

ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയർത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്നങ്ങളാണ്. ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങൾ സംഘടിച്ചു നേരിടും. കോടതിവ്യവഹാരങ്ങളിലും കള്ളക്കേസുകളിലും കുടുക്കി ജനകീയ മുന്നേറ്റങ്ങളെ തകർക്കാമെന്ന് ആരും കരുതേണ്ട. തെരഞ്ഞെടുപ്പുകളിൽ വിലപേശി രാഷ്ട്രീയ നിലപാടുകളെടുക്കുവാൻ കർഷകരും മത്സ്യത്തൊഴിലാളികളും ഒറ്റക്കെട്ടായി സംഘടിച്ചുണരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതിയിൽ സംസ്ഥാന ജനറൽ കൺവീനർ പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വൈസ് ചെയർമാന്മാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പൻ, ജോയ് കൈതാരം, ജോർജ് ജോസഫ് തെള്ളിയിൽ, അഡ്വ. ജോൺ ജോസഫ് ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോർജ് സിറിയക്, മാർട്ടിൻ തോമസ്, ആയാപറമ്പ് രാമചന്ദ്രൻ, വർഗീസ് കൊച്ചുകുന്നേൽ, സി ടി തോമസ്, സണ്ണി ആന്റണി, സിറാജ് കൊടുവായൂർ, പി ജെ ജോൺ മാസ്റ്റർ, സുനിൽ മഠത്തിൽ, നൈനാൻ തോമസ്, ഡി.കെ റോസ് ചന്ദ്രൻ, ഔസേപ്പച്ചൻ ചെറുകാട്, ഉണ്ണികൃഷ്ണൻ ചേർത്തല, സുരേഷ് കുമാർ ഓടാപന്തിയിൽ, സണ്ണി തുണ്ടത്തിൽ, ഹരിദാസ് കല്ലടിക്കോട്, ഏനു പി.പി. തുടങ്ങിയവർ സംസാരിച്ചു.