- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംബൂ ഫെസ്റ്റിൽ തിളങ്ങി ഇതര സംസ്ഥാനങ്ങളും
കൊച്ചി: കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബാംബൂ ഫെസ്റ്റിൽ എത്തിയാൽ എല്ലാവരുടേയും കണ്ണുകൾ ഡ്രൈ ഫ്ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളിൽ ഉള്ള പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. നാഗാലാൻഡിൽ നിന്നുള്ള ഒട്ടോളി എന്ന 37 കാരി കേരളത്തിൽ പ്രദർശനത്തിനായെത്തുന്നത് ഇത് അഞ്ചാം തവണയാണ്.
കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഈ മേഖലയിൽ സജീവമാണ്. ഡ്രൈ ലിച്ചി, സോഫ്റ്റ് വുഡ്, സൈക്ക ലീഫ് സ്റ്റിക്, ഉണങ്ങിയ ആലില , ബാംബൂ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. 30 മുതൽ 150 രൂപ വരെയാണ് ഒട്ടോളിയുടെ സ്റ്റാളിലെ പൂക്കളുടെ വില. കേരളവും ഇവിടുത്തെ ഭക്ഷണവും വളരെ ഇഷ്ടമാണെന്നും ആളുകൾ നല്ല സഹകരണമാണെന്നും ഇവർ പറയുന്നു. സ്വന്തം നാട്ടിലേക്കാൾ ലാഭം മറ്റു സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന മേളകളിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ഒട്ടോളി പറയുന്നു. ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും ഇവർ സ്ഥിരമായി എക്സിബിഷൻ നടത്താറുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്സി ഫാഷൻ ടെക്നോളജിയിൽ ഡിഗ്രി എടുത്ത അരുണാചൽപ്രദേശ് കർമയും ഡ്രൈ ഫ്ളവറുമായാണ് മേളയിലെത്തിയിരിക്കുന്നത്. 20 മുതൽ 50 രൂപ വരെയാണ് കർമയുടെ സ്റ്റാളിലെ വില. ബാംബൂ വേരുകളിൽ നിന്നും ഉണ്ടാക്കിയെടുത്ത മനുഷ്യന്റെ മുഖം ആകർഷണനീയമാണ്. കർണാടകയുടേതാണ് ഈ സംഭാവന. അസ്സം, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ആളുകളുടെ സ്റ്റാളുകളും മേളയിലുണ്ട്.
നവംബർ 27 ന് തുടങ്ങിയ ബാംബൂ ഫെസ്റ്റ് ഡിസംബർ നാലിന് അവസാനിക്കും. പ്രവേശനം സൗജന്യമാണ്.രാവിലെ 11 മുതൽ രാത്രി 9 മണി വരെയാണ് പ്രവേശന സമയം. 180 സ്റ്റാളുകളിലായി കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും 300 ഓളം കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.