- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഴ്മുളംതണ്ട് അടയാളപ്പെടുത്തുന്ന വലിയ വലിയ കാര്യങ്ങൾ: ബിനാലെയിൽ വിസ്മയമാകാൻ 'ഇംപ്രൊവൈസ്'
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീർക്കുകയാണ് പ്രശസ്ത കലാകാരൻ അസിം വാഖ്വിഫ്. മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ ഇരുപതടിയിലേറെ ഉയരത്തിൽ തീർത്ത 'ഇംപ്രൊവൈസ്' എന്നുപേരിട്ട മുഖ്യമായും മുളയിൽ സാക്ഷാത്കരിച്ച പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) നവ്യമായ അനുഭവം പകരും; കലാചാതുരികൊണ്ടു മാത്രമല്ല സാമൂഹ്യ പ്രതിബദ്ധമായ സംവേദനത്താലും.
മുളയിൽ തീർത്ത സംഗീതോപകരണങ്ങളും പ്രകാശം വിന്യസിക്കുന്ന സാമഗ്രികകളും തൊട്ട് പ്രതിഷ്ഠാപനത്തിന്റെ ഇടനാഴിയിൽ ചാരിയിരുന്നാടാനാകുന്ന ഊഞ്ഞാൽ വരെയുണ്ട്. പ്രതിഷ്ഠാപനത്തിന്റെ ശിൽപഭംഗിയാകട്ടെ അനുപമം. പൊതുവെ നിസാരമെന്ന് തള്ളിക്കളയുന്ന മുളയും മറ്റുമൊക്കെ ഇത്രയേറെ പ്രയോജനപ്രദമോയെന്നു ഒരുവേള ആരും ചിന്തിച്ചു പോകാതിരിക്കില്ല. ഇതുതന്നെയാണ് താൻ സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അസിം വാഖ്വിഫ് പറഞ്ഞു. നാം മറക്കുന്ന അല്ലെങ്കിൽ അവഗണിച്ചു കളയുന്ന വസ്തുതകളുടെ സാധനങ്ങളുടെ സാധ്യതകളും പ്രാധാന്യവുമാണ് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്.
നിരവധി കാര്യങ്ങൾ 'ഇംപ്രൊവൈസ്' ആശയത്തിന് പിന്നിലു പിന്നിലുണ്ട്. ഇക്കാലത്ത് സുസ്ഥിരതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പുനരുപയോഗക്ഷമമായ ഊർജ്ജ സ്രോതസ്, ഇന്ധനോപയാഗം കുറഞ്ഞ ഭക്ഷ്യ സംസ്‌കാരം എന്നിവയെല്ലാമാണ് പുതിയ ആശയങ്ങൾ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതെല്ലാം പരമ്പരാഗത ആശയങ്ങളായാണ് താൻ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത നാടൻ സാങ്കേതിക വിദ്യക്കും സാമഗ്രികൾക്കും കേവലമായി അവഗണിക്കാനാകാത്ത സമകാലിക പ്രസക്തിയും പ്രയോജനവുമുണ്ട്.
സമകാലിക കലയുമായി സാധാരണക്കാരെ അടുപ്പിക്കാനാണ് തന്റെ ശ്രമമെന്നും ഹൈദരാബാദിൽ ജനിച്ച് ഡൽഹിയിൽ താമസമാക്കിയ അസിം വാഖ്വിഫ് പറഞ്ഞു. എവിടെ കലാസൃഷ്ടി ആവിഷ്‌കരിക്കുമ്പോഴും തദ്ദേശീയരെ പങ്കാളികളാക്കും. അതുകൊണ്ടുതന്നെ കൊച്ചി മുസിരിസ് ബിനാലെയിൽ പ്രതിഷ്ഠാപനം നടത്തുന്നതിൽ മുഴുവനായും മലയാളികളെയാണ് ഭാഗഭാക്കാക്കിയത്. പ്രതിഷ്ഠാപന കലാകാരൻ എന്നതിന് പുറമെ ശിൽപിയായും അറിയപ്പെടുന്ന 44കാരനായ അസിം വാഖ്വിഫ് ആർക്കിടെക്ച്ചർ ബിരുദധാരിയാണ്. പരിസ്ഥിതി, നരവംശ ശാസ്ത്രം, ടിവി - സിനിമ കലാസംവിധാനം എന്നിവയിലും തത്പരനായ അദ്ദേഹത്തിന്റെ നിരവധി കലാപ്രദര്ശനങ്ങൾ വിദേശത്തുൾപ്പെടെ നടന്നിട്ടുണ്ട്.
നൂറുകണക്കിന് മുളകൾ ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് 20 പേർ ചേർന്ന് 'ഇംപ്രൊവൈസ്' പൂർത്തീകരിക്കുന്നത്. കലാപ്രവർത്തകരായ ബിന്ദി രാജഗോപാൽ, പാലി എന്നിവർ അസിമിന് ഏകോപനത്തിൽ സഹായികളായി. ദീപ ജോണിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം കിറ്റ്സിലെ വനിതകൾ കൈതോലയിലെ ചിത്രവേലകൾ മെനഞ്ഞു. അലങ്കാരത്തിന് സ്തൂപാകൃതിയിൽ കുട്ടികൾ നെയ്യുന്നതിനു വിദഗ്ധ തൊഴിലാളികളെത്തി.ശിൽപ ഭംഗി ചോരാതെ മുളകളുടെ കെട്ടിഉയർത്തലുകൾക്ക് നേതൃത്വം നൽകിയത് വയനാട് കാട്ടിക്കുളം ബെകുർ ആദിവാസി കോളനിയിലെ ബട്ട കുറുമർ ഗോത്രത്തലവൻ 62 കാരനായ എ എൻ സോമനാണ്.