കോട്ടയം: വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളിൽ സമർപ്പിച്ച ഉപഗ്രഹ സർവ്വേ റിപ്പോർട്ട് കർഷക സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളെത്തുടർന്ന് പുറത്തുവിട്ടിരിക്കുമ്പോൾ ലഭിക്കുന്ന വിശദാംശങ്ങൾ ഞെട്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കി വനവൽക്കരണപ്രക്രിയ വെളിപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

സംസ്ഥാനത്ത് സീറോ ബഫർസോൺ എന്ന് തീരുമാനിക്കുന്നതിന് ഉപഗ്രഹ സർവ്വേ തെളിവുകൾ ധാരാളം മതി. വനാതിർത്തിക്കുള്ളിൽ ബഫർസോൺ നിജപ്പെടുത്തണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയിൽ അടയാളപ്പെടുത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട്. ഒരു പഞ്ചായത്തിൽതന്നെ ബഫർസോണിലൂടെ രണ്ടുതരം പൗരന്മാർ സൃഷ്ടിക്കപ്പെടും. ഇക്കാലമത്രയും പരിസ്ഥിതിലോലം വില്ലേജുകളുടെ അടിസ്ഥാനത്തിൽ സൂചിപ്പിച്ചിരുന്നെങ്കിൽ ബഫർസോൺ പഞ്ചായത്തടിസ്ഥാനത്തിലായിരിക്കുന്നതിലും ചതിക്കുഴിയുണ്ട്. 115 പഞ്ചായത്തുകൾ എന്നാൽ ഏതാണ്ട് 300-ലേറെ വില്ലേജുകളുണ്ടാവും. അതിനാൽതന്നെ ബഫർസോൺ പ്രത്യാഘാതം അനുഭവിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങാകും.

ഡിജിറ്റൽ പ്രാവിണ്യമില്ലാത്ത ഗ്രാമീണ പ്രദേശവാസികൾക്ക് ഉപഗ്രഹ സർവ്വേ വിശദാംശങ്ങൾ പഠിക്കുകഅത്ര എളുപ്പമല്ല. ഓരോ വില്ലേജുകളിലും പഞ്ചായത്തുകളിലും വീട്ടുനമ്പർ തിരിച്ച് ബഫർസോൺ വിശദാംശങ്ങൾ പരസ്യപ്പെടുത്തുമ്പോൾ മാത്രമേ ജനങ്ങൾക്ക് ഇതിന്റെ ആഴവും ഭീകരതയും ബോധ്യമാവൂ. ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിന് 8 ദിവസത്തെ സമയപരിധിയെന്നത് നീട്ടിലഭിക്കണം.

വനാതിർത്തി പുനർനിർണ്ണയിക്കാനുള്ള വനംവകുപ്പിന്റെ കുതന്ത്രങ്ങൾക്ക് ജനപ്രതിനിധികളും കുടപിടിക്കുകയാണ്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശം നിലവിൽ വനമാണെന്നിരിക്കെ വീണ്ടും വനവിസ്തൃതി കൂട്ടുവാൻ ശ്രമിക്കുന്നതിനെ എതിർക്കാതെ ജനപ്രതിനിധികൾ ഒളിച്ചോട്ടം നടത്തുകയാണെന്നും സീറോ ബഫർസോൺ അഥവാ ബഫർസോൺ വനാതിർത്തിക്കുള്ളിൽ എന്ന നിലപാടിൽ നിന്ന് കർഷകർ പുറകോട്ടുപോകരുതെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.