തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതത്തിനും തുല്യ പരിഗണന കൊടുത്തുകൊണ്ടെ ബഫർസോണുകൾ നിശ്ചയിക്കാൻ പാടുള്ളൂവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നിലവിൽ ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെയാണ് ബഫർസോണുകൾ നിശ്ചയിച്ചത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിൽ പരിഗണിക്കണം. ബഫർസോൺ ഉപഗ്രഹ സർവേയിലൂടെയല്ല തീരുമാനിക്കപ്പെടേണ്ടത്. ജനനിബിഡമായ സംസ്ഥാനമാണ് കേരളം. അതിനാൽ പൊതുജന പങ്കാളിത്തത്തോടെ നേരിട്ട് പരിശോധിച്ച് ബഫർ സോൺ നിശ്ചയിക്കണം.

അതിന് മുമ്പ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ നിർത്തി വെക്കണം. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ച് വേണം കാര്യങ്ങൾ തിരുമാനിക്കാൻ. കേരളത്തിലെ പ്രത്യേക സ്ഥിതി കോടതിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും കൃത്യമായി ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തിയും ബഫർ സോൺ നിശ്ചയിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.