- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ എത്ര പഞ്ചായത്തുകളിലെന്ന് സർക്കാരിനുപോലും വ്യക്തതയില്ലാത്തത് നിർഭാഗ്യകരം: അഡ്വ.വി സി. സെബാസ്റ്റ്യൻ
കോട്ടയം: നിർദ്ദിഷ്ട ബഫർസോൺ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തിൽ ഓരോ തവണയും വ്യത്യസ്തമായ കണക്കുകൾ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിർഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
115 പഞ്ചായത്തുകളിലാണ് ബഫർസോൺ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസർവ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാൽ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തിൽ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകൾ. ഉപഗ്രഹസർവ്വേ പുറത്തുവന്നിരിക്കുമ്പോൾ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകൾക്കു മുമ്പ് ധനാധാരം രജിസ്റ്റർ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സർക്കാർ മാപ്പിൽ വന്നിരിക്കുന്നത് സർക്കാർ വകുപ്പുകളുടെ പ്രവർത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സർക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാൻ ഇടയാക്കും.
പരിസ്ഥിതിലോലത്തിന്റെയും ബഫർസോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. ഒരു പഞ്ചായത്തിൽതന്നെ രണ്ടിലേറെ വില്ലേജുകളുള്ളപ്പോൾ 115 പഞ്ചായത്തുകളിലായി ഏതാണ്ട് 300 ഓളം വില്ലേജുകൾ ബഫർസോണിൽ വരും. ഇത് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ള പരിസ്ഥിതിലോലപ്രദേശത്തിന്റെ പതിന്മടങ്ങ് ജനങ്ങളെ ബാധിക്കും. ജനങ്ങളിൽ നിന്ന് ഇത് മറച്ചുവെയ്ക്കാനാണ് വില്ലേജുകളെ ഒഴിവാക്കി പഞ്ചായത്ത് അടിസ്ഥാനത്തിൽ ബഫർസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെയും കേന്ദ്രസർക്കാർ ഗസറ്റിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി പുനർനിർണ്ണയിച്ച് ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിർത്തിക്കുള്ളിൽ ബഫർസോൺ നിജപ്പെടുത്തണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.