അമൃത് യുവ കലോത്സവ് 2021 ന് ശങ്കരസ്തുതികളോടെ തുടക്കം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംഗീത വിഭാഗം ആലപിച്ച ശങ്കരസ്തുതികൾ ശ്രദ്ധേയമായി. അമൃത് യുവ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഗീത വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആലപിച്ച ശങ്കരാചാര്യ സ്‌ത്രോത്രങ്ങൾ കലോത്സവത്തിന്റെ തുടക്കത്തിന് മാറ്റ് കൂട്ടി. ശങ്കരാചാര്യ കൃതികളായ പാണ്ഡുരംഗാഷ്ടകം, അന്നപൂർണ്ണാഷ്ടകം, മൈത്രിം ഭജത എന്നീ ശങ്കരസ്‌തോത്രങ്ങളാണ് സംഗീരസപര്യയിൽ ആലപിച്ചത്. സംഗീത വിഭാഗത്തിലെ ഗോപിക എസ്., അഞ്ജലി എസ്. ഭട്ട്, എസ്. കൃഷ്ണപ്രിയ, ആര്യദത്ത കെ. ആർ. (വയലിൻ), പി. അരുൺകുമാർ (മൃദംഗം) എന്നിവർ സംഗീതസപര്യയിൽ പങ്കെടുത്തു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കും:

അനീഷ് പി. രാജൻ

150ഓളം കലാകാരർ; കാലടിയിൽ അമൃത് യുവ കലോത്സവ് 2021ന് തുടക്കമായി

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസ്. പറഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ പരിപാടികൾ ഗ്രാമങ്ങളിലേയ്ക്കും ക്യാമ്പസുകളിലേയ്ക്കും വ്യാപിപ്പിക്കും. ഇതുവരെ യാതൊരു ബഹുമതികളും ലഭിച്ചിട്ടില്ലാത്ത പ്രതിഭാധനരായ കലാകാരരെ ആദരിക്കും. യുവകലാകാരരെ പ്രോത്സാഹിപ്പിക്കും, അനീഷ് പി. രാജൻ പറഞ്ഞു.

വിഹായസം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ തിരുവനന്തപുരം കൂടിയാട്ടം കലാകേന്ദ്രം ഡയറക്ടർ ഡ!!ോ. കണ്ണൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. അമൃത് യുവ കലോത്സവ് 2021നാലിന് സമാപിക്കും.

സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ വിഹായസം ഓഡിറ്റോറിയം, കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയം, കൂത്തമ്പലം എന്നിവിടങ്ങളിലാണ് കലാപ്രകടനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ഓളം സംഗീത, നാടക, നൃത്ത കലാപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിൽ സർവ്വകലാശാലയിൽ വിവിധ കലാപ്രകടനങ്ങൾ നടത്തുക. പൊതുജനങ്ങൾക്കും കലാപ്രകടനങ്ങൾ ആസ്വദിക്കുവാനും അവരുമായി സംവദിക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാർച്ച് മൂന്ന് വെള്ളിയാഴ്ച രാവിലെ 10ന് രജേഷ് പ്രസന്നയും, ഋഷഭ് പ്രസന്നയും ചേർന്ന് അവതരിപ്പിക്കുന്ന ഫ്‌ളൂട്ട് (ഹിന്ദുസ്ഥാനി ഇൻസ്ട്രുമെന്റ്), ഹസൻ അലി (ഡാൻസ് മ്യൂസിക്), പവിത്ര കൃഷ്ണഭട്ട് (ഭരതനാട്യം), വൈശാലി യാദവ് (തമാശ, മഹാരാഷ്ട്ര) എന്നിവർ പരിപാടികൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്തമ്പലത്തിൽ പാരമ്പര്യകലകളും സമകാലീക സംസ്‌കാരവും എന്ന വിഷയത്തിൽ നടക്കുന്ന ശില്പശാലയിൽ ഡോ. കെ. ജി. പൗലോസ് അധ്യക്ഷനായിരിക്കും. ഡോ. അഭിലാഷ് പിള്ള, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലിന് വിഹായസം ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടികളിൽ പി. സുരേഷ് (നാടോടി സംഗീതം), സുനിൽ സുങ്കാര (കഥക്), വി. ദുർഗദേവി (ഭാഗവതം തിയറ്റർ), കൈലാശ് കുമാർ (സംവിധാനം) എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഹിമാൻശു ദ്വിവേദിയുടെ (സംവിധാനം) കലാപ്രകടനം നടക്കും.

മാർച്ച് നാലിന് ശനിയാഴ്ച രാവിലെ 10.30ന് വിഹായസം ഓഡിറ്റോറിയത്തിൽ ജ്ഞാനേശ്വർ ആർ, ദേശ്മുഖ് (ഹിന്ദുസ്ഥാനി ഇൻസ്ട്രമെന്റൽ മ്യൂസിക് - പഖവാങ്ക്), ഒലി ജെറാംഗ് (നാടോടിസംഗീതവും നൃത്തവും, അരുണാചൽപ്രദേശ്), ബിനോദ് കുമാർ മഹോ (നാടോടിനൃത്തം, ജാർഖണ്ഡ്), ഭാഷ സുംബ്‌ളി (സംവിധാനം) എന്നിവരുടെ കലാപരിപാടികളും ഉച്ചകഴിഞ്ഞ് മൂന്നിന് വിനോദ് കെവിൻ ബച്ചൻ (ഒഡീസ്സി), പുരാൻ സിങ് (നാടോടി സംഗീതം, ഉത്തരാഖണ്ഡ്), ലിതൻ ദാസ് (പാരമ്പര്യ പാവ നിർമ്മാണം, തൃപുര) എന്നിവരും പരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് ആറിന് സ്വാതി വിശ്വകർമ്മയുടെ നാടകം നടക്കും. ഏഴിന് കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ റൂബി ഖാത്തൂൺ (അഭിനയം) അവതരിപ്പിക്കുന്ന നാടകത്തോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾ അവസാനിക്കും.