കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകർക്കുന്ന സ്വവർഗ്ഗ വിവാഹ നിയമനിർമ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്റ്റി കൗൺസിൽ രാഷ്ട്രപതിക്ക് നിവേദനം നൽകി.

സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാർ്മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് സ്വവർഗ്ഗവിവാഹങ്ങളെന്നും കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിർമ്മാണങ്ങൾ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആർഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും നിവേദനത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ ചൂണ്ടിക്കാട്ടി.

സ്വവർഗ്ഗവിവാഹങ്ങളെ ധാർമ്മികമായി അംഗീകരിക്കാൻ കത്തോലിക്കാസഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ധാമ്പത്യ ധർമ്മത്തിലൂടെ പ്രാപിക്കുന്ന സ്നേഹസമ്പൂര്ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോൾ അതിനെ വെല്ലുവിളിക്കുന്ന നിയമനിർമ്മാണങ്ങൾ സമൂഹത്തിൽ അരക്ഷിതാവസ്ഥയും സംഘർഷങ്ങളും സൃഷ്ടിക്കും.

സ്വവർഗ്ഗ വിവാഹത്തിന്റെ നിയമസാധുതയിൽ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നുള്ള കേന്ദ്ര നിയമമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. സ്വവർഗ്ഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകേണ്ടത് പാർലമെന്റാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണവും മുഖവിലയ്ക്കെടുക്കണം. വിവിധ സംസ്ഥാന സർക്കാരുകളും ബഹുജന സംഘടനകളും സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന സ്വവർഗ്ഗ വിവാഹ നിയമനിർമ്മാണങ്ങൾക്കെതിരെ ഉറച്ച നിലപാടുകൾ കൈക്കൊണ്ട് പ്രഖ്യാപിക്കണമെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിലും ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യനും അഭ്യർത്ഥിച്ചു