മലപ്പുറം/എടവണ്ണപ്പാറ: ചാലിയാറിലെ വെട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു. കരാട്ടെ പരിശീലകനായ സിദ്ദിഖ് അലി കുട്ടിയെ ശാരീരികമായി പലതവണ പീഠിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. അതിനെല്ലാം വിസമ്മതിക്കുമ്പോൾ ഇതൊക്കെ കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

ഈ വിവരം വീട്ടുകാർ അറിഞ്ഞ് പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയുടെ മരണം നടന്നത്. പഠനത്തിലും കലയിലും മികച്ചു നിൽക്കുകയും ജീവിതത്തെ കുറിച്ച് കൃത്യമായ ലക്ഷ്യബോധമുള്ള തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യക്ക് ഒരുങ്ങുകയില്ല എന്നാണ് വീട്ടുകാരുടെ വിശ്വാസം. അതുകൊണ്ട് കാരണക്കാരായ ആളുകളെ കൃത്യമായ അന്വേഷണം നടത്തണമെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കുട്ടിയുടെ നീതിക്ക് വേണ്ടി എല്ലാ സഹായ സഹകരണവും വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവർ ഉറപ്പു നൽകി.ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വാഴക്കാട് പഞ്ചായത്ത് കൺവീനർ സഈദ, അസിസ്റ്റന്റ് കൺവിനർമാരായ നസീമത്ത്, ആത്തിക എന്നിവരാണ് സന്ദർശിച്ചത്.