ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടകണമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗവും അങ്കമാലി ബി ആർ സിയും അസിം വെളിമണ്ണ ഫൗണ്ടേഷനും മൈജിയും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ സംഘടിപ്പിച്ച 'സ്പർശം 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർത്ഥികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്നത് ചെറിയ കാര്യമല്ല. വളരെ വലിയ ഉത്തരവാദിത്വവും ആത്മസമർപ്പണവുമാണത്.

സർവ്വകലാശാലയിലെ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. സർവ്വകലാശാലയുടെ എല്ലാ കാമ്പസുകളും നൂറ് ശതമാനം ഭിന്നശേഷി സൗഹൃദമാക്കും, ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. അസിം വെളിമണ്ണ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക നീതി വകുപ്പ് ജില്ല ഓഫീസർ വി. ജെ. ബിനോയ്, സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ ലൂക്കോസ് ജോർജ്ജ്, സുശീല കുര്യാച്ചൻ, ഷീജ രത്‌നം, കെ. ടി. ഡൈജു എന്നിവർ പ്രസംഗിച്ചു. മ്യൂസിക് മോജോ ഫെയിം അതുൽ സുബ്രഹ്മണ്യൻ സംഗീത പരിപാടി അവതരിപ്പിച്ചു. സാമൂഹിക പ്രവർത്തക - നൃത്ത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും 'സ്പർശം 2024' ന്റെ ഭാഗമായി നടന്നു. ഭിന്നശേഷിക്കാരായ നാല്പതോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമാണ് 'സ്പർശം 2024' ൽ പങ്കെടുത്തത്.