തിരുവനന്തപുരം: കൂറ്റൻ സ്റ്റേജിൽ ബൈബിൾ ഷോയുമായി സൂര്യ കൃഷ്ണമൂർത്തി എത്തുന്നു. 'എന്റെ രക്ഷകൻ' എന്നു പേരിട്ട മെഗാ ഷോയിൽ അണിനിരക്കുന്നത് 150 കലാകാരന്മാരാണ്. പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായി വേദിയിൽ എത്തും.

രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ ചലച്ചിത്രങ്ങളെപ്പോലും വെല്ലുന്ന കൂറ്റൻ സെറ്റു തയ്യാറാക്കിയാണ് ഷോ അവതരിപ്പിക്കുക. 20 സെന്റ് സ്ഥലം നിറഞ്ഞു നിൽക്കുന്ന സ്റ്റേജുമായാകും രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാ ഷോയായ 'എന്റെ രക്ഷകൻ' അവതരിപ്പിക്കുന്നത്.

സൂര്യ, ചങ്ങനാശേരി സാഗര ക്ഷേത്ര കലാ സാംസ്‌കാരിക കേന്ദ്രം, മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണു ഷോ അവതരിപ്പിക്കുന്നത്. കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ 40 വിവിധ സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ 20നു വൈകിട്ട് ഏഴിനു തിരുവനന്തപുരം സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ടിലാണ് ആദ്യ പ്രദർശനം.

പൊതുജനങ്ങൾക്കായുള്ള ആദ്യ പ്രദർശനം അടുത്ത മാസം ആദ്യം ചങ്ങനാശേരിയിൽ നടത്തും. യേശുവിന്റെ ജനനം മുതൽ കുരിശുമരണം വരെയും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന എന്റെ രക്ഷകന്റെ സംവിധാനം നിർവഹിക്കുന്നത് സൂര്യ കൃഷ്ണമൂർത്തിയാണ്. വി.മധുസൂദനൻ നായരുടെ വരികൾക്കു പണ്ഡിറ്റ് രമേശ് നാരായണൻ സംഗീതം നൽകിയിരിക്കുന്നു. മേക്കപ്പ് പട്ടണം റഷീദും വേഷവിധാനം അനിൽ ചെമ്പൂരുമാണ്.

ഒരു മാസം രണ്ടു സ്ഥലങ്ങളിൽ മൂന്നു വീതം പ്രദർശനങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നതെന്ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, സൂര്യ കൃഷ്ണമൂർത്തി എന്നിവർ അറിയിച്ചു. അഞ്ചുവർഷംകൊണ്ടു 100 സ്ഥലങ്ങളിൽ അവതരണം നടത്തും. അടുത്ത മാസം ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയത്തും എറണാകുളത്തും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലും 'എന്റെ രക്ഷകൻ' അവതരിപ്പിക്കും.