റിയോ: 2008 ബെയ്ജിങ് ഒളിമ്പിക്‌സിലൂടെ രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വർണത്തിനുടമയായ അഭിനവ് ബിന്ദ്രയും 2012 ലണ്ടനിൽ വെങ്കലത്തിനുടമയായ ഗഗൻ നാരംഗും റിയോ ഒളിമ്പിക്‌സിലെ 10 മീറ്റർ എയർ റൈഫിൾ റെയ്ഞ്ചിൽ ഇന്ന് മത്സരത്തിനിറങ്ങും. ബിന്ദ്രയും നാരംഗും മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരിചയസമ്പത്തിന്റെ കരുത്തിലാണ് മുൻ ലോകചാമ്പ്യന്മാരുടെ പടയൊരുക്കം.

50 മീറ്റർ ത്രീ പൊസിഷനാണ് ഗഗൻ നാരംഗിന്റെ ഇഷ്ടയിനം. എങ്കിലും ലണ്ടനിൽ ഒളിമ്പിക്‌സ് മെഡൽ പട്ടികയിലത്തെിച്ച 10 മീറ്റർ റൈഫ്‌ളിൽ സാധ്യത ഏറെയാണ്. ത്രീ പൊസിഷനും 50 മീ. റൈഫിൾ പ്രോണും അടക്കം മൂന്ന് ഇനങ്ങളിലാണ് ഗഗൻ റിയോയിൽ മത്സരിക്കുന്നത്. ബേയ്ജിങ് ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ ബിന്ദ്ര മികച്ച ഫോമിലല്ല. 2014 ഗ്‌ളാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ബിന്ദ്ര രാജ്യാന്തര തലത്തിൽ അവസാനമായി സ്വർണമണിഞ്ഞത്. മൂന്നു കോമൺവെൽത്ത് ഗെയിംസിൽ ഇതേ ഇനത്തിൽ സ്വർണം നിലനിർത്തിയ ബിന്ദ്ര പരിശീലനത്തിൽ പിഴക്കാത്ത ഉന്നവുമായാണ് കാഞ്ചിവലിച്ചത്.

കണക്കുകൾ പിഴച്ചില്ലെങ്കിൽ ഒളിമ്പിക്‌സിലെ തന്റെ ഏക ഇനത്തിൽ ബിന്ദ്ര മെഡൽ നേടുമെന്നാണ് പ്രതീക്ഷ. തുടർച്ചയായി മൂന്നാം ഒളിമ്പിക്‌സിനത്തെുന്ന ഗഗൻ എട്ട് കോമൺ വെൽത്ത് സ്വർണത്തിന്റെ നേട്ടവുമായാണ് റിയോയിലത്തെുന്നത്. ജിതു റായും ഹീന സിദ്ദുവും ഷൂട്ടിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ നാരംഗിന്റേയും ബിന്ദ്രയുടേയും പരിചയസമ്പന്നത മെഡലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് രാത്രി 8.30നാണ് ഫൈനൽ.