തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് പുറത്ത്. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളിൽപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിധി പകർപ്പിലുണ്ട്. പരാതിയും കേസും നിലനിൽക്കുന്നതല്ലെന്നും വിധിയിൽ പറയുന്നു.

കുറ്റപത്രത്തിൽ ഫ്രാങ്കോയ്ക്ക് എതിരെ ഏഴ് വകുപ്പുകളും നിലനിൽക്കുന്നതല്ല എന്നാണ് വിധിയിൽ പറയുന്നത്. പലതവണയായി ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ ആരോപണം നിലനിൽക്കുന്നതല്ല. കന്യാസ്ത്രീ മഠത്തിൽ ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. അവിടെ രണ്ട് ഗ്രൂപ്പുകളായി അധികാരതർക്കമുണ്ടായിരുന്നു അതിന്റെ തുടർച്ചയായി രൂപപ്പെട്ടതാണ് ഈ കേസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്യാസ്ത്രീയുടേയും അവരുടെ ഒപ്പമുള്ളവരുടേയും മൊഴികൾ വിശ്വാസയോഗ്യമല്ല. നെല്ലും പതിരും ചേർന്നൊരു കേസാണിത്. അതിനാൽ ഇപ്പോൾ പ്രോസിക്യൂഷൻ അവതരിപ്പിച്ച തെളിവുകൾ വച്ച് സാധിക്കില്ല.

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല. പലതും പർവ്വതീകരിച്ച് പറയുകയാണ്. പല ഘട്ടത്തിലും പല രീതിയിലാണ് കന്യാസ്ത്രീ മൊഴി നൽകിയത്. ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തിൽ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങൾക്ക് വേറൊരു മഠം അനുവദിച്ചാൽ ഈ പരാതി ഒത്തുതീർപ്പാക്കാം എന്ന് അവർ പറയുന്നുണ്ട്. ഇതെല്ലാം അവരുടെ മൊഴിയിൽ സംശയം ജനിപ്പിക്കുന്നു. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതിൽ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുൻപേ ഇവർക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു.

കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന്റെ ഭാഗത്തും പല വീഴ്ചകളും ഉണ്ട്. കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈൽ ഫോണടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.

പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാതംസംഗം ചെയ്‌തെന്നും 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്