കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാം തവണ ഹൈക്കോടതി ജാമ്യാപേക്ഷ നൽകിയപ്പോഴാണ് അനുകൂലമായി വിധിവന്നത്. പ്രോസിക്യൂഷന്റെ കാര്യമായ എതിർപ്പ് ഉണ്ടാകാതെ വന്നപ്പോഴാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുതെന്നും രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുമ്പിൽ ഹാജരാകണമെന്നും പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ മൂന്നാഴ്‌ച്ചത്തെ ജയിൽവാസത്തിന് ശേഷം ബിഷപ്പ് ജയിലിൽ നിന്നും പുറത്തേക്ക് വരികയാണ്.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ എതിർപ്പുകൾ ഉണ്ടായിരുന്നില്ല. എങ്കിലും ശക്തമായി എതിർപ്പ് ഉന്നയിച്ചില്ല. ജാമ്യ ഹർജി സർക്കാർ കോടതിയിൽ എതിർത്തു. അഞ്ചു സാക്ഷികളുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയതെന്നും ഇനിയും രണ്ടുപേരുടേതുകൂടി ശേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബിഷപ് ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും സർക്കാർ ഉന്നയിച്ചു. കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ബിഷപ്പിന് ജാമ്യം അനുവദിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനിച്ചത്.

കന്യാസ്ത്രീകളിൽ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിർദ്ദേശിച്ചു. രാജ്യം വിട്ടുപോകില്ലെന്നും കോടതി പറയുന്ന നിബന്ധനകൾ പാലിക്കുമെന്നുമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ.വിജയഭാനു സമർപ്പിച്ചിട്ടുള്ള രണ്ടാമത്തെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. താൻ എല്ലാ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും ഒരു തവണ പോലും വീഴ്ച വരുത്തിയിട്ടില്ലെന്നും ബിഷപ്പ് ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തിൽ പ്രവേശിക്കാനാകൂ. ആദ്യതവണ കോടതി മുമ്പാകെ ജാമ്യാപേക്ഷ എത്തിയ ഘട്ടത്തിൽ പ്രോസിക്യൂഷൻ ശക്തമായി ഈ നീക്കത്തെ എതിർത്തിരുന്നു. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തിൽ ബിഷപ്പിനു ജാമ്യം നൽകുന്നതു കേസ് അട്ടിമറിക്കുന്നതിന് ഇടയാക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചായിരുന്നു ആദ്യം ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം നിർണായക ഘട്ടത്തിലാണ്. ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചതു വളരെ നേരത്തെയാണ്. അറസ്റ്റിനുശേഷവും അന്വേഷണം പുരോഗമിക്കുകയാണ്. കേസ് ഡയറിയും തെളിവുകളും പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. ഇതു വ്യക്തമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുപ്പെടെ ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യമനുവദിക്കുന്നതു ശരിയല്ലന്നും കോടതി വ്യക്തമാക്കി. ഇതിന് ശേഷമാണ് പൊലീസ് ഏഴ് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഇതോടെ ബിഷപ്പിന ജാമ്യം ലഭിക്കാൻ കളമൊരുങ്ങി.

കേസിലെ അന്വേഷണവും രഹസ്യമൊഴി രേഖപ്പെടുത്തലും പൂർത്തിയായ സാഹചര്യത്തിൽ ഇനി ബിഷപ്പിന് ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതിയിൽ പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ഈ വാദങ്ങളെ കോടതി ശരിവെക്കുകയാണ് ഉണ്ടായത്. അതേസമയം ഫ്രാങ്കോക്കെതിരെ ഉള്ളത് വ്യാജ ആരോപണങ്ങളെന്നും ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചിരുന്നു. കന്യാസ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ 21-നാണ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. പൊലീസ് കസ്റ്റഡിക്ക് ശേഷം സെപ്റ്റംബർ 25ന് പാല സബ് ജയിലിൽ റിമാൻഡിൽ കഴിയേണ്ടിയും വന്നു.