തൃശൂർ: തൃശൂർ കോർപ്പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. തൃശൂർ കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎം കോൺഗ്രസിന് വോട്ടു മറിച്ചതിന് തന്റെ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'താൻ മത്സരിച്ച ഡിവിഷനിൽ 283 വോട്ട് കോൺഗ്രസിന് നൽകി, മൂന്നാം ഡിവിഷനിൽ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോൺഗ്രസ് കൊടുത്തതിനും തെളിവുകൾ ഉണ്ട്. സിപിഎം-കോൺഗ്രസ് വോട്ടു കച്ചവടമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നതെങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇവർ സഖ്യമായി മാറുമെന്ന് ഉറപ്പാണ്' തൃശൂർ കോർപ്പറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി കൂടിയായ ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

മുസ്ലിം തീവ്രവാദികളുമായി പോലും സിപിഎമ്മും കോൺഗ്രസും സഖ്യം ഉണ്ടാക്കി. പരസ്പരം വോട്ട് കച്ചവടം നടത്തി ബിജെപിയുടെ വിജയം തടയാൻ ശ്രമിക്കുകയാണിവർ. ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം ചേരുന്നത് മതേതരത്വം മുഖമറയാക്കി വോട്ട് നേടാൻ ശ്രമിച്ചവന്ന സിപിഎമ്മിനും കോൺഗ്രസിനും തലവേദനയായി മാറി. 500-ന് മുകളിൽ ന്യൂനപക്ഷ സ്ഥനാർത്ഥികൾ ബിജെപിയിൽ മത്സരിക്കുന്നുണ്ട്.

കോൺഗ്രസും സിപിഎമ്മും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിന്റെ തെളിവാണ് കെ.മുരളീധരന്റെ പ്രസ്താവന, മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതിൽ നിന്നും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇമ്രാൻഖാന്റേയും പാക്കിസ്ഥാന്റേയും വോട്ടും സഹായവും തേടുന്ന തരത്തിൽ ഇരുപാർട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ.മുരളീധരന്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.