തിരുവനന്തപുരം: വോട്ടും സീറ്റും കൂടിയിട്ടും ബിജെപിയിൽ കലഹം. പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ലെന്നാരോപിച്ചാണ് വിമത നീക്കങ്ങൾ. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യം. ശോഭാ സുരേന്ദ്രൻ-പികെ കൃഷ്ണദാസ് പക്ഷങ്ങൾ സംയുക്തമായാണ് നീക്കം നടത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് ഇവർ സുരേന്ദ്രനെതിരെ കത്തയച്ചു. ഈ കത്തിനോട് കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് അതിനിർണ്ണായകമാകും.

എൽഡിഎഫിനും യുഡിഎഫിനും 2015 നെക്കാൾ സീറ്റ് കുറയുകയാണു ചെയ്തതെന്നും വളർന്നത് എൻഡിഎ മാത്രമാണെന്നും നേതൃത്വം തിരിച്ചടിക്കുന്നു. കോർ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങൾ ഓൺലൈനിൽ ഇന്നലെ ചേർന്നെങ്കിലും വിശദ ചർച്ച ഉണ്ടായില്ല. പ്രാദേശിക സമിതികൾ ഫലം ചർച്ച ചെയ്തു റിപ്പോർട്ട് കൈമാറാൻ നിർദേശിച്ചു. ഇന്നു മുതൽ ജില്ലാ നേതൃയോഗങ്ങൾ ചേരും. ഈ യോഗങ്ങളിൽ എല്ലാം നേതൃത്വത്തിനെ കടന്നാക്രമിക്കാനാണ് തീരുമാനം.

എന്നാൽ 3000 സീറ്റുകൾ ലക്ഷ്യമിട്ടിട്ട് പകുതിയിൽ ഒതുങ്ങേണ്ടി വന്നതു നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് ആക്ഷേപം. കേന്ദ്ര നേതൃത്വത്തിനും പരാതി അയച്ചു. സ്വർണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പലരും പോയതിനെപ്പറ്റി മുതിർന്ന നേതാവ് ഒ.രാജഗോപാലിന്റെ പ്രതികരണം സുരേന്ദ്രനു തിരിച്ചടിയാണ്. വിമതരുടെ നേതൃത്വം രാജഗോപാൽ ഏറ്റെടുക്കുന്നുവെന്നാണ് സൂചന. എന്നാൽ കുമ്മനം രാജശേഖരൻ പരസ്യമായി നേതൃത്വത്തെ തള്ളി പറഞ്ഞതുമില്ല. ഇത് സുരേന്ദ്രന് ആശ്വാസവും. കേരളത്തിലെ പ്രകടനത്തെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അഭിനന്ദിച്ചതും സുരേന്ദ്രന് ആശ്വാസമാണ്.

സിറ്റിങ് സീറ്റുകളിലെ കൂട്ടത്തോൽവിയാണു ബിജെപി കണക്കുകൂട്ടലുകൾ തകർത്തത്. തിരുവനന്തപുരം കോർപറേഷനിൽ 10 സിറ്റിങ് സീറ്റുകൾ തോറ്റു, പുതിയ 11 എണ്ണം കിട്ടി. കോഴിക്കോട് 5 സിറ്റിങ് സീറ്റു പോയപ്പോൾ വേറെ 5 ലഭിച്ചു. ബിജെപിക്കു സാധ്യതയുള്ള സീറ്റുകളിൽ അവരെ തോൽപിക്കാനുള്ള ഗൂഢനീക്കം നടന്നു. വോട്ട് മറിച്ചു കൊടുത്തുവെന്നും പറയുന്നു. വിമത നീക്കങ്ങൾ പ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കിയെങ്കിലും വിഭാഗീയത ബാധിച്ചതായി നിലവിൽ നേതൃത്വം കരുതുന്നില്ല. ശോഭ സുരേന്ദ്രൻ മത്സരിച്ച ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ ബിജെപി മുന്നേറിയത് ഇതിന് തെളിവാണ്.

നിയമസഭയിൽ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമുണ്ടോ എന്നാണു ചോദ്യമാണ് ശോഭാ സുരേന്ദ്രൻ ഉയർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനം തിരക്കിട്ട് ആരംഭിക്കാനാണ് ഇന്നലെ ചേർന്ന നേതൃയോഗങ്ങൾ തീരുമാനിച്ചത്. അടുത്തയാഴ്ച കോർ കമ്മിറ്റി, ഭാരവാഹി യോഗങ്ങൾ നേരിട്ടു വിളിച്ചുചേർക്കും. സ്ഥാനാർത്ഥികളെ എത്രയും വേഗം നിശ്ചയിക്കാനാണ് തീരുമാനം.

കൃഷ്ണദാസ് പക്ഷം കാലുവാരിയതുകൊണ്ടാണ് പിന്നിൽ പോയതെന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗികപക്ഷം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ പിന്നിൽ പോയതാണ് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഔദ്യോഗിക പക്ഷത്തിന്റെ അവകാശവാദങ്ങൾ പൊളിക്കുക എന്ന കൃഷ്ണദാസ്പക്ഷത്തിന്റെ തന്ത്രവും വിജയിച്ചു. കോഴിക്കോട് കോർപറേഷനിലോ കാസർകോട്ടോ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിൽ അപാകമുണ്ടായിട്ടുണ്ടെങ്കിൽ അത് തങ്ങളുടെ കുഴപ്പമല്ലെന്നും സ്ഥാനാർത്ഥി നിർണയം പൂർണമായും നടത്തിയത് ആർഎസ്എസാണ് എന്നുമാണ് സുരേന്ദ്രൻ പക്ഷം ഉയർത്തുന്ന ന്യായം.

8000 സീറ്റ്, 194 പഞ്ചായത്ത്, 24 മുനിസിപ്പാലിറ്റി, തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ ഇതായിരുന്നു അവകാശവാദം. പക്ഷേ, അതിനടുത്തുപോലും എത്തിയില്ല. ഈ അവസരം ഉപയോഗിച്ച് ഔദ്യാഗികപക്ഷത്തിനെതിരായ നീക്കം ശക്തിപ്പെടുത്തുകയാണ് കൃഷ്ണദാസ്--ശോഭ സുരേന്ദ്രൻ പക്ഷം.