- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് ആഗ്രഹിച്ചിട്ടും രാജഗോപാലിനെ മാറ്റി നിർത്തി; ചെങ്ങന്നൂരിൽ പ്രചരണം തുടങ്ങിയ ആർഎസ്എസ് സൈദ്ധാന്തികനെ വെട്ടിയൊതുക്കി; പിപി മുകുന്ദനെ പാർട്ടിക്കാരനല്ലാതെയാക്കിയ വിവാദം; ഒടുവിൽ എല്ലാ അക്കൗണ്ടും പൂട്ടിച്ച് പിണറായി; കൊടകരയിലെ കള്ളനോട്ട് കേസ് ഇനി ഭീഷണി; ബിജെപി പടുകുഴിയിലേക്ക്; ഇനി പരിവാറിൽ കലാപ കാലം

തിരുവനന്തപുരം: ഇനി ബിജെപിയിൽ കലാപമാകും. പറഞ്ഞത് അക്ഷരാർത്ഥത്തിൽ പിണറായി വിജയൻ നടപ്പാക്കി. നേമത്തും ബിജെപിയുടെ അക്കൗണ്ട് പിണറായി പൂട്ടിച്ചു. സിപിഎമ്മിലെ ശിവൻ കുട്ടിയാണ് നേമത്തെ താരം. ഇനി ബിജെപിയിൽ കലാപകാലമാണ്. കെ സുരേന്ദ്രനെന്ന അധ്യക്ഷനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാലപം. തൊട്ടതെല്ലാം ബിജെപിക്ക് വീണ്ടും കേരളത്തിൽ പിഴച്ചു. ഇതിനെ ഗൗരവത്തോടെ തന്നെ ബിജെപി കേന്ദ്ര നേതൃത്വം കാണും. ബംഗാളിലും കേരളത്തിലും ബിജെപിയുടെ പ്രതീക്ഷകൾ തെറ്റി. എന്നാൽ നിയമസഭയിൽ രണ്ടു സീറ്റുണ്ടായിരുന്ന ബിജെപിയുടെ നിയമസഭാ അംഗങ്ങൾ പല മടങ്ങ് കൂടി. അവിടെ പ്രധാന പ്രതിപക്ഷവുമായി. എന്നാൽ കേരളത്തിൽ അക്കൗണ്ടും നഷ്ടമായി.
നേമത്ത് മത്സരിക്കാൻ രാജഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ബിജെപി നേതൃത്വം അക്ഷരാർത്ഥത്തിൽ വെട്ടി. ആർഎസ്എസ് സൈദ്ധാന്തികനായ ആർ ബാലശങ്കർ മത്സരിക്കാനെത്തിയെങ്കിലും ചെങ്ങന്നൂർ സീറ്റ് കൊടുത്തില്ല. കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മത്സരിച്ചു. ഇതിന്റെ സാഹചര്യം ആർക്കും മനസ്സിലായില്ല. രണ്ടിടത്തും തോൽവിയായിരുന്നു ഫലം. കോന്നിയിൽ മൂന്നാം സ്ഥാനത്ത്. അതും ഏറെ പിന്നിൽ. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ജയിക്കാമായിരുന്നു. അഭിമാന പോരാട്ടം നടത്തിയത് തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനുമാണ്. രണ്ടു പേരും മികച്ച പ്രകടനം നടത്തി. തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണെങ്കിലും പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടി. മറ്റൊരിടത്തും ബിജെപിക്ക് ഒരു പ്രതീക്ഷയും ഒരു ഘട്ടത്തിലും ഉണ്ടായില്ല.
കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും കാട്ടക്കടയിലും തിരുവനന്തപുരത്തും ബിജെപിക്ക് മുന്നേറാനായില്ല. അവകാശ വാദങ്ങളെല്ലാം വെറുതെയായി. എല്ലായിടത്തും സിപിഎം ജയിച്ചു കയറി. ഇതെല്ലാം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ കാണും. ഇതിനൊപ്പമാണ് കേരളത്തിലെ വിമത ശബ്ദങ്ങൾ. സുരേന്ദ്രനും വി മുരളീധരനും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്തതാണ് തോൽവിക്ക് കാരണമെന്ന വാദം ശക്തമാകും. ഇതിനെ ചെറുക്കാൻ മുരളീധര പക്ഷത്ത് കഴിയുകയുമില്ല. പിപി മുകുന്ദനെ പോലുള്ളവരെ മറന്നതാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന വിലയിരുത്തലും സജീവമാണ്. മുകുന്ദന്റെ നേതൃത്വത്തിൽ ബിജെപിയെ രക്ഷിക്കാനുള്ള കൂട്ടായ്മ ഉയർന്നു വരാനും സാധ്യതയുണ്ട്.
ബിജെപിക്ക് വോട്ട് ഷെയറിലും വലിയ കുറവുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ലോക്‌സഭയിൽ ഇത് കൂടുകയും ചെയ്തു. എന്നാൽ ഇത്തവണ ഇത് 11 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലാണ്. അതായത് വലിയ കുറവ് ബിജെപിക്ക് ഉണ്ടാകുന്നു. ഇത് എങ്ങോട്ടു മറിഞ്ഞുവെന്ന ചോദ്യം ഏതായാലും സജീവമാകും. ചെങ്ങന്നൂരിൽ ബാലശങ്കർ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അതിന് സമാനമാണ് ചെങ്ങന്നൂരിലെ ഫലവും.
ഇടതുപക്ഷം സമ്പൂർണ്ണ വിജയം നേടുന്നതിന് പിന്നിൽ ഈ വോട്ട് മാറ്റം എങ്ങനെ പ്രതിഫലിച്ചുവെന്നത് വലിയ ചർച്ചകൾക്ക് വിധേയമാകും. കൊടകരയിൽ ബിജെപിയുടെ കള്ളവോട്ട് പിടിച്ചതും ചർച്ചകളിലുണ്ട്. ഇതിലും ഇനി പൊലീസിന്റെ അതിശക്തമായ ഇടപെടലുണ്ടാകും. അതും ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്. ബിജെപി നേതാക്കളിലേക്ക് അന്വേഷണം കൊണ്ടു പോകാൻ പൊലീസ് ശ്രമിച്ചാൽ അത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കും. എന്തു കൊണ്ട് നേമത്ത് തോറ്റുവെന്ന ചർച്ചകൾ ബിജെപിയെ വലിയ പ്രതിസന്ധിയിലാകും. നേമത്തെ ബിജെപിയുടെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകളും ദോഷം ചെയ്തുവെന്ന വിലയിരുത്തൽ സജീവമാകും.
സംസ്ഥാന നേതൃത്വത്തെ ആകെ മാറ്റാൻ സാധ്യതയുണ്ട്. സുരേഷ് ഗോപിയെ പോലുള്ളവരെ ബിജെപിയുടെ നേതൃത്വത്തിൽ സജീവമാക്കാനുള്ള ചർച്ചകൾക്കും തുടക്കമിടും. പിപി മുകുന്ദനെ പോലുള്ളവരെ നേതൃ നിരയിൽ സജീവമാക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചു. എന്നാൽ കൃഷ്ണദാസ് പക്ഷം അതിനെ അനുകൂലിച്ചില്ല. പൂർണ്ണമായും മുകുന്ദനെ ഒഴിവാക്കി. ഇതെല്ലാം ബിജെപിയുടെ സംഘടനാ കരുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. കൂടുതൽ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്ച വയ്ക്കാൻ ബിജെപിക്കായെങ്കിലും അതൊന്നും വിജയത്തിലേക്ക് കടക്കാത്തത് ഉറച്ച നേതൃത്വത്തിന്റെ അഭാവമായിരുന്നു.
ചാത്തന്നൂരും മലമ്പുഴയിലും കോഴിക്കോട് നോർത്തിലും ബിജെപിക്ക് ഒന്നും ചെയ്യാനാകുന്നില്ല. തിരുവനന്തപുരത്ത് കോർപ്പറേഷനിൽ പ്രതീക്ഷിച്ച വിജയം ബിജെപി നേരിട്ടു. എങ്കിലും സ്റ്റാറ്റ്‌സ കോ നിലനിർത്തി. എന്നാൽ നിയമസഭയിൽ നേമം കൈവിട്ടതോടെ ബിജെപിയുടെ പ്രതീക്ഷകൾ കുറയും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും ബിജെപിയുടെ സാധ്യതകളെ ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ട്. ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.


