- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലശങ്കറിനെ അപമാനിച്ചവർ 'ഹരിയേട്ടനെ' സോഷ്യൽ മീഡിയയിൽ ആക്രമിച്ചവർക്ക് സീറ്റും നൽകി; മുരളീധരന്റെ വിലകുറഞ്ഞ വിമർശനങ്ങളും അവമതിപ്പായി; അച്ചടക്കമില്ലാത്ത ഗ്രൂപ്പിസം ജനങ്ങളെ അകറ്റി; തദ്ദേശത്തിലെ വോട്ട് വിഹിതം പോലും താമരയിൽ വീണില്ല; കെ സുരേന്ദ്രനും കൂട്ടരും നേരിടുന്നത് വമ്പൻ പ്രതിസന്ധി; ബിജെപിയിൽ അഴിച്ചു പണിക്ക് സാധ്യത

തിരുവനന്തപുരം: ബിജെപിയിലും സമ്പൂർണ്ണ അഴിച്ചു പണിക്ക് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് അക്കൗണ്ട് പൂട്ടയതിന് കാരണം സംസ്ഥാന നേതൃത്വത്തിലെ അച്ചടക്കമില്ലായ്മയാണെന്ന റിപ്പോർട്ടാണ് കേന്ദ്ര നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്. ആർഎസ്എസ് നേതാക്കൾ ഒപ്പം നിന്നെങ്കിലും അണികളെ കൂടെ കൂട്ടാൻ ബിജെപിക്കായില്ല. ചെങ്ങന്നൂരിൽ ബാലശങ്കറിന് സീറ്റ് നിഷേധിച്ചത് പരിവാറുകാർക്ക് വേദനയായി. ഇതിനൊപ്പം ആർ എസ് എസിന്റെ സീനയർ നേതാവായ ആർ ഹരിയെ പരസ്യമായി അപമാനിച്ചവർക്ക് പോലും സീറ്റ് കൊടുത്തു. ഇതെല്ലാം ബിജെപിയെ പ്രതികൂലമായി ബാധിച്ച ഘടകമാണ്.
ഹരിയേട്ടൻ എന്ന് ആർ എസ് എസുകാർ വിളിക്കുന്ന മുതിർന് നേതാവിനെ ശബരിമല പ്രക്ഷോഭകാലത്ത് വ്യക്തിപരമായി അപമാനിച്ചവർക്ക് വരെ സീറ്റ് കൊടുത്തതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന അഭിപ്രായമാണ് പരിവാറിൽ ഒരു വിഭാഗം ഉയർത്തുന്നത്. ഇതിനൊപ്പം കേന്ദ്ര മന്ത്രിയായ വി മുരളീധരന്റെ നിരന്തര പ്രസ്താവനകളും ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. കേന്ദ്ര മന്ത്രിയെന്ന് ഓർക്കാതെ മുഖ്യമന്ത്രിയെ എല്ലാ വിഷയത്തിലും മുരളീധരൻ കടന്നാക്രമിച്ചു. ഇതെല്ലാം അതിരുവിട്ടതാണെന്ന അഭിപ്രായവും ബിജെപിയിൽ ഒരു വിഭാഗത്തിനുണ്ട്. ഗ്രൂപ്പിസവും പരിധി വിട്ടതായി.
കുറഞ്ഞത് മൂന്നു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു ബിജെപി. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയർത്താനായാൽ പറഞ്ഞു നിൽക്കാമായിരുന്നു. ബിജെപി. നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു എൻ.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 15.64 ശതമാനമായി എൻ.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. അതു പോലും നിലനിർത്തനായില്ല.
നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലമ്പുഴ, കാസർക്കോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാൽ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂർ, കോന്നി എന്നിവിടങ്ങളിൽ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി.ക്ക് 2016-ലെ തിരഞ്ഞെടുപ്പിൽ 10.6 ശതമാനമായിരുന്നു വോട്ട്. ഇത്തവണ 0.7 ശതമാനം വർധിച്ച് 11.30 ആയെന്നുമാത്രം. നേടിയ വോട്ട് 2,354,468. എൻ.ഡി.എ.യ്ക്കു കിട്ടിയ ആകെ വോട്ട് 26,04,394. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളിൽ രണ്ടാമതെത്തുകയും ചെയ്‌തെങ്കിൽ ഇപ്രാവശ്യം നേമം ഉൾപ്പെടെ ഒൻപതിടത്താണ് ഇത്തവണ രണ്ടാമതെത്തിയത്.
മുപ്പതിനായിരത്തിലധികം വോട്ടു നേടിയ മണ്ഡലങ്ങൾ 22 ആയി കുറഞ്ഞു. കഴിഞ്ഞതവണ 27 ഇടത്തായിരുന്നിത്. ചാത്തന്നൂരിൽ ഏഴുശതമാനത്തോളം വോട്ട് കൂടി. ഇ. ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയിൽ നേടിയതാണെന്ന വസ്തുത കൂടി ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെ എടുക്കുന്നുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കാനുള്ള കെ സുരേന്ദ്രന്റെ തീരുമാനം അപ്പാടെ പാളി.
35 സീറ്റിൽ വിജയിക്കും കേരളത്തിൽ ഭരണം നേടും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ തവണ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. എന്നാൽ നേമം പോലും നേടാനായില്ല. നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബിജെപിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. കേന്ദ്രത്തിൽ തുടർച്ചയായി അധികാരം ലഭിച്ചിട്ടും സർവസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തിൽ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബിജെപി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
തൃശ്ശൂരിൽ സുരേഷ്ഗോപി 40,457 വോട്ടും മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഇരങ്ങാലക്കുടയിൽ 34,329 വോട്ടും നേടി. കാഞ്ഞിരപ്പള്ളിയിൽ മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് 29,157 വോട്ടു ലഭിച്ചു. കാട്ടാക്കടയിൽ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ് 34,542, ജനറൽ സെക്രട്ടറി എം ടി. രമേശ് കോഴിക്കോട് സൗത്തിൽ 30,952, എ.എൻ. രാധാകൃഷ്ണൻ മണലൂരിൽ 36,566, സന്ദീപ് വാരിയർ ഷൊർണൂരിൽ 36,973, പുതുക്കാട്ട് എ. നാഗേഷ് 34,893 വോട്ടും നേടി.


