കൊച്ചി: ബിജെപിയിൽ പുനഃസംഘടന ഉണ്ടായേക്കും. മണ്ഡലം, ജില്ലാ തലം മുതൽ സംഘടനയെ അഴിച്ചുപണി വരും. ഇക്കാര്യത്തിൽ ഇന്നലെ ചേർന്ന കോർ കമ്മറ്റി യോഗത്തിൽ ഏകദേശ ധാരണയായി. സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തു പത്രിക തള്ളിപ്പോയതടക്കമുള്ള വീഴ്ചകളിൽ സംഘടനാ സെക്രട്ടറി എം.ഗണേശിനെതിരെ രൂക്ഷമായ വിമർശനമുണ്ടായി. പത്രിക തള്ളിപ്പോയതു ബിജെപി രാഷ്ട്രീയം ഗൗരവമായി കാണുന്നില്ലെന്ന ചിന്ത ജനങ്ങളിലുണ്ടാക്കിയെന്ന കുറ്റപ്പെടുത്തലുമുയർന്നു. ഇതും തോൽവിക്ക് കാരണമായി. ഗണേശിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്.

പാർട്ടി കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന സ്ഥലത്ത് അത് അനുവദിക്കാതിരുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, ലോക്ഡൗൺ കർശന നിയന്ത്രണം അവസാനിച്ച ശേഷം 10 മുതൽ ജനകീയ പ്രക്ഷോഭം നടത്താൻ കോർ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പ്രഭാരി സി.പി.രാധാകൃഷ്ണൻ ദേശീയ നേതൃത്വത്തിനു സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അഴിച്ചുപണിയടക്കമുള്ള ശക്തമായ നടപടികൾക്കു കേന്ദ്ര നേതൃത്വവും തയ്യാറാകും.

സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കോർ കമ്മിറ്റി യോഗം. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ 3.30നു തുടങ്ങിയ യോഗം രാത്രി 8നാണ് അവസാനിച്ചത്. ഡൽഹിക്കു പോകാനുണ്ടെന്ന കാരണം പറഞ്ഞു കേന്ദ്രമന്ത്രി വി.മുരളീധരൻ 6.50നു യോഗം വിട്ടു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ജനറൽ സെക്രട്ടറിമാരും മുൻ സംസ്ഥാന പ്രസിഡന്റുമാരുമാണു കോർ കമ്മിറ്റിയിലെ അംഗങ്ങൾ. ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ തുടങ്ങിയവരെത്തിയില്ല. ശോഭാ സുരേന്ദ്രന്റെ നിലപാടുകളുമായി ചേർന്നു നിൽക്കുന്നവരാണ് ഇവർ. ശോഭ കോർകമ്മറ്റിയിൽ അംഗമല്ല. കുഴൽപ്പണത്തിൽ ബിജെപി നേതൃത്വത്തെ വിമർശിച്ച നേതാവ് കൂടിയാണ് സികെപി.

ശോഭാ സുരേന്ദ്രന് പിന്തുണയുമായി രാജഗോപാലും സികെപിയും യോഗത്തിന് എത്തിയില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് നിലപാടിലാണ് ശോഭ. കോർ കമ്മറ്റി യോഗത്തിൽ പികെ കൃഷ്ണദാസ് പക്ഷം നടത്തിയത് കടന്നാക്രമണം ഒഴിവാക്കിയുള്ള വിമർശന തന്ത്രമാണ്. ഈ യോഗത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയത് സംഘടനാ ജനറൽ സെക്രട്ടറിയുടെ വീഴ്ചകൾ മാത്രമാണ്. അങ്ങനെ കോർ കമ്മറ്റിയിൽ ഒറ്റപ്പെട്ടത് ആർ എസ് എസുകാരൻ ഗണേശ് മാത്രമാണെന്നതാണ് വസ്തുത.

കൊടകര കുഴൽപണക്കേസ്, ബത്തേരിയിൽ മത്സരിച്ച ആദിവാസി നേതാവ് സി.കെ.ജാനുവിനു പണം നൽകിയെന്ന വിവാദം, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി സുന്ദരയ്ക്കു പിന്മാറാൻ പണം നൽകിയെന്ന ആരോപണം തുടങ്ങിയവ ചർച്ചയായി. എന്നാൽ കടുത്ത ആ്ക്രമണം പികെ കൃഷ്ണദാസ് പക്ഷം ഉയർത്തിയില്ല. കുഴൽപണക്കേസ് അടക്കമുള്ള കാര്യങ്ങൾ പാർട്ടിയുടെ തിരഞ്ഞെടുപ്പുകാല സാമ്പത്തിക ഇടപാടുകൾ കൈകാര്യം െചയ്തയാളെന്ന നിലയിൽ കോർ കമ്മിറ്റിയെ അറിയിക്കുന്നതിൽ സംഘടനാ സെക്രട്ടറി എം.ഗണേശ് പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തൽ എം ടി.രമേശ് അടക്കമുള്ള നേതാക്കൾ ഉന്നയിച്ചു.

സംഘടനാപരമായ അഴിച്ചുപണി വേണമെന്ന നിർദ്ദേശം വച്ചതു കേന്ദ്രമന്ത്രി വി.മുരളീധരനാണ്. മണ്ഡലം മുതലുള്ള അഴിച്ചുപണി വേണം. പലയിടത്തും ബൂത്ത് പ്രവർത്തനം പോലുമില്ല. സംഘടനാ അഴിച്ചുപണിക്കു സന്നദ്ധമാണെന്നും എന്നാൽ അതു യോഗ്യരായ നേതാക്കളെ പരിഗണിച്ചു വേണമെന്നും കൃഷ്ണദാസ് പക്ഷം വാദിച്ചു. സംഘപരിവാർ സംഘടനകളെക്കൊണ്ടു ജോലിചെയ്യിപ്പിച്ചു തിരഞ്ഞെടുപ്പു ജയിക്കാനാകില്ല. ബിജെപിക്കു സ്വന്തമായ പ്രവർത്തന സംവിധാനം അത്യാവശ്യമാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരും സംസ്ഥാനത്തെ സംഘടനാചുമതലയുള്ള പ്രഭാരിയും പങ്കെടുക്കുന്ന കോർ കമ്മിറ്റി യോഗം ഇന്നലെ 3നു ഭാരത് ടൂറിസ്റ്റ് ഹോമിലാണു നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തു കർശന ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ആർക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നു കാണിച്ച് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ ഉച്ചയോടെ തന്നെ ഹോട്ടൽ മാനേജർക്കു നോട്ടിസ് നൽകി. ഇതോടെ യോഗം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു മാറ്റി.

എതിർശബ്ദം ഇല്ലാതാക്കാനാണു സംസ്ഥാന സർക്കാർ ശ്രമമെന്നു കുമ്മനവും മുരളീധരനും കുറ്റപ്പെടുത്തി. പൊലീസ് സിപിഎം പ്രവർത്തകരെപ്പോലെയാണു പ്രവർത്തിക്കുന്നത്. 11 പേർ മാത്രം പങ്കെടുക്കുന്ന യോഗം നടത്താൻ പോലും അനുവദിക്കില്ലെന്ന നിലയിലേക്കു സർക്കാരും സിപിഎമ്മും നീങ്ങുന്നതു ബിജെപിയെ തകർക്കാൻ അവർ കരുനീക്കുന്നതിനു തെളിവാണ്‌നേതാക്കൾ പറഞ്ഞു.