കോഴിക്കോട്: സംസ്ഥാന ബിജെപിയിൽ ആർഎസ്എസ് പിടിമുറുക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇല്ലാതെ ബിജെപി. ഭാരവാഹിയോഗം വിളിച്ചതിന് പിന്നിൽ ആർ എസ് എസിൽ നിന്ന് ബിജെപിയിൽ എത്തിയ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശാണ്. കൊടകരയിലും മറ്റും ഗണേശിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിച്ചതും ഗണേശായിരുന്നു. എന്നാൽ തോൽവിയോടെ വിവാദങ്ങൾ തലപൊക്കി. ഗണേശിനെ മാറ്റുമെന്ന അഭ്യൂഹം വന്നു. ഇതിനിടെയാണ് സുരേന്ദ്രനെ ഒഴിവാക്കിയുള്ള യോഗം.

കേന്ദ്ര നിർദ്ദേശപ്രകാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശിന്റെ അധ്യക്ഷതയിലായിരുന്നു യോഗം എന്നാണ് മറുവിഭാഗം സൂചിപ്പിക്കുന്നത്. കെ.സുരേന്ദ്രനെ മറ്റേതെങ്കിലും പാർട്ടിപദവിയിലേക്കു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ശനിയാഴ്ച സംസ്ഥാന നേതൃയോഗം ചേർന്നത് എന്നും പറയുന്നു. ഡൽഹിയിലുള്ള കെ.സുരേന്ദ്രൻ ഞായറാഴ്ച കേരളത്തിലെത്തും. എന്നാൽ കേന്ദ്ര നേതൃത്വം ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് സുരേന്ദ്രൻ അനുകൂലികൾ പറയുന്നത്.

ഗൂഗിൾ മീറ്റിൽ പ്രസിഡന്റിന് എവിടെനിന്നും പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തിൽ യോഗം ചേർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പ്രസിഡന്റിനെ വിളിക്കാതെ യോഗം ചേർന്നതിൽ അതൃപ്തരായ മുരളീധരവിഭാഗത്തെ രണ്ട് ജനറൽ സെക്രട്ടറിമാർ യോഗത്തിൽ നിന്ന് മാറിനിന്നു. ഡൽഹിയിലുള്ള സുരേന്ദ്രൻ കേന്ദ്രമന്ത്രിമാരെ കാണുന്നതിനായുള്ള നീക്കത്തിലാണ്. അതിനിടെയാണ് ഇവിടെ യോഗം ചേർന്നത്. ആർഎസ്എസ്. ഇടപെടലിനെത്തുടർന്ന് സംഘടനാസെക്രട്ടറിയാണ് ഭാരവാഹിയോഗത്തിന് നേതൃത്വം നൽകിയത്.

എം ഗണേശിനെ മാറ്റില്ലെന്ന സൂചനയാണ് ഇതിലൂടെ ഒരു വിഭാഗം നൽകുന്നത്. സുരേന്ദ്രൻ മാറായിൽ എംടി രമേശിനെ അധ്യക്ഷനാക്കണമെന്ന സന്ദേശമാണ് ഇതിലൂടെ ആർഎസ്എസ് നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്. കേരളത്തിലെ ആർഎസ്എസ് പൂർണ്ണമായും സുരേന്ദ്രന് എതിരാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഉദ്ഘാടകൻ ഇല്ലാതെയായിരുന്നു യോഗം. ജൂൺ പതിനാറുമുതൽ പാർട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളാണ് ചർച്ചയായത്.

പാർട്ടിക്കെതിരായ സിപിഎം നീക്കത്തിനും മുട്ടിൽ മരംമുറിക്കേസിലെ നടപടികൾക്കും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ തീരുമാനിച്ചാണ് സംസ്ഥാന നേതൃയോഗം പിരിഞ്ഞത്. ബിജെപി സംസ്ഥാന കോർ കമ്മിറ്റിയംഗങ്ങൾ 15ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ സത്യഗ്രഹമിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ, മണ്ഡലം തലങ്ങളിൽ മരം മുറിക്കെതിരായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലോക്ഡൗൺ തീർന്നാലുടൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2 ദിവസത്തെ യോഗമാണ് ചേരുന്നത്.

സുരേന്ദ്രനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കെ പാർട്ടി സംസ്ഥാനനേതൃത്വം പ്രതിരോധത്തിലാണ്. കേന്ദ്രനേതൃത്വത്തിന്റെ കർശനമായ ഇടപെടലുണ്ടായിരുന്നിട്ടും കഴിഞ്ഞ കോർ കമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം ശക്തമായ വിമർശനമാണ് സുരേന്ദ്രനുനേരെ ഉന്നയിച്ചത്. പുതിയ സാഹചര്യത്തിൽ ആർഎസ്എസ്. എങ്ങനെ ഇടപെടുന്നുവെന്നാണ് കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ നോക്കുന്നത്.