- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ചടക്ക സമിതിയുടെ അധ്യക്ഷനായി കുമ്മനം; ജോർജ്ജ് കുര്യനും പ്രതാപവർമ്മയും അംഗങ്ങൾ; തീരുമാനം കേന്ദ്ര നിർദ്ദേശത്തെ തുടർന്നെന്ന് സൂചന; ബൂത്ത് കമ്മറ്റികളുടെ രൂപീകരണം 30നുള്ളിൽ; ബിജെപിയിലും പുനഃസംഘടനാക്കാലം

പാലക്കാട്: ഇനി ബിജെപിയിൽ അച്ചടക്കവും പ്രധാനം. ബിജെപി സംസ്ഥാന ഘടകത്തിനു വർഷങ്ങൾക്കുശേഷം അച്ചടക്ക സമിതി നിലവിൽ വന്നു. മുൻ സംസ്ഥാന പ്രസിഡന്റും പാർട്ടി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ചെയർമാനായ സമിതി പരാതികളിൽ മുൻഗണനാ ക്രമമനുസരിച്ചു നടപടിയെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ദേശീയ കൗൺസിൽ അംഗം പ്രതാപചന്ദ്ര വർമ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു സമിതിയെ പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണു നടപടി. കേഡർ സ്വഭാവത്തിൽ പാർട്ടിയെ ഉറപ്പിച്ചു നിർത്താനാണ് ഇത്. അച്ചടക്ക സമിതിയുടെ തീരുമാന പ്രകാരമാകും ഇനി നടപടികൾ.
വി. മുരളീധരൻ പ്രസിഡന്റായിരിക്കെയാണ് അച്ചടക്ക സമിതി അവസാനമായി പ്രവർത്തിച്ചത്. പിന്നീട് ഗ്രൂപ്പ് തർക്കവും വിവാദങ്ങളും ആരോപണങ്ങളും ഉയർന്നപ്പോൾ എല്ലാം അട്ടിമറിക്കപ്പെട്ടു. അച്ചടക്ക സമിതി ഇല്ലാത്തതിൽ കേന്ദ്രനേതൃത്വവും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തൊഴിലുറപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെക്കുറിച്ചു താഴേത്തട്ടു മുതൽ ജനങ്ങൾക്കിടയിൽ നിരന്തരം പ്രചാരണത്തിനു ബൂത്ത് തലത്തിൽ പാർട്ടി ഭാരവാഹികളെ പ്രത്യേകം നിയമിക്കാനും തീരുമാനിച്ചു. പല കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാരിന്റേതെന്നു പ്രചരിപ്പിച്ചു സിപിഎം രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതായാണു വിലയിരുത്തൽ. തൊഴിലുറപ്പിൽ ക്രമക്കേടു നടത്തുന്നതായും ആരോപണമുണ്ട്.
കുടുംബശ്രീ പ്രവർത്തനത്തിൽ സജീവമാകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ക്ഷേമപദ്ധതികൾ അർഹരായവർക്കു ലഭ്യമാക്കാനുള്ള നടപടികളിലും പ്രവർത്തകർ പങ്കാളികളാകും. പാർട്ടി പുനഃസംഘടനയുടെ ഭാഗമായി ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഈ മാസം 30നുള്ളിൽ പൂർത്തിയാക്കാനാണു തീരുമാനം.


