- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിയെ മുന്നിൽ നിർത്തും; പിടി ഉഷയെ അടുത്ത പുനഃസംഘടനയിൽ മന്ത്രിയാക്കും; ഗോവൻ മോഡലിൽ ക്രൈസ്തവരെ കൂടെ നിർത്തും; നോർത്ത് ഈസ്റ്റ് മോഡൽ പരീക്ഷണം കേരളത്തിലേക്ക്; പിഴവുകൾ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ അമിത് ഷായുടെ പ്രത്യേക നിരീക്ഷകർ; ദക്ഷിണേന്ത്യയിലേക്ക് ബിജെപി കണ്ണെറിയുമ്പോൾ

ന്യൂഡൽഹി: തെലുങ്കാനയിലും തമിഴ്‌നാട്ടിലും കേരളത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി. കേരളത്തിൽനിന്നു കായികതാരം പി.ടി ഉഷ, തമിഴ്‌നാട്ടിൽനിന്ന് സംഗീതജ്ഞൻ ഇളയരാജ, കർണാടകയിൽ നിന്ന് ധർമസ്ഥല ക്ഷേത്ര ധർമാധികാരിയും സാമൂഹ്യപ്രവർത്തകനുമായ ഡി.വീരേന്ദ്ര ഹെഗ്‌ഡെ, തെലങ്കാനയിൽനിന്നു തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ് തുടങ്ങി ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ നിന്ന് നാലു പ്രമുഖരെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ഉപരാഷ്ട്രപതിയായി ദക്ഷിണേന്ത്യക്കാരനേയും പരിഗണിച്ചേക്കും.
ബിജെപിയുടെ ദക്ഷിണേന്ത്യൻ സ്വപ്നങ്ങളുടെ ഭാഗമാണ് ഒളിംപ്യൻ പി.ടി.ഉഷയടക്കമുള്ളവരുടെ രാജ്യസഭാംഗത്വം. പാർട്ടിയെ ദക്ഷിണേന്ത്യയിൽ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഉപരാഷ്ട്രപതി സ്ഥാനവും ദക്ഷിണേന്ത്യാക്കാരന് നൽകുന്നത് പരിഗണനയിലാണ്. കേരളത്തിലും ബിജെപി കേന്ദ്ര നേതൃത്വം കൂടുതൽ സജീവമാകും. ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ഗോവയിൽ ബിജെപി ഭരണമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് മുൻതൂക്കമുണ്ട്. ഈ മോഡൽ കേരളത്തിലും സജീവമാക്കും.
അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന നൽകും. ഉഷയെ അടക്കം മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്. സുരേഷ് ഗോപിയെ അടക്കം മുന്നിൽ നിർത്തി കേരളത്തിൽ വോട്ട് കൂട്ടാമെന്നാണ് പ്രതീക്ഷ. പാർട്ടിയെ അടിമുടി ഉടച്ചു വാർക്കുന്നതും പരിഗണനയിലാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്ന രാഷ്ട്രീയം കൊണ്ടു വരും. ആർ എസ് എസുമായി ആലോചിച്ച് കേരളത്തിൽ അടക്കം മാറ്റങ്ങൾ അതിവേഗം കൊണ്ടു വരും.
അതിന് വേണ്ടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ കേരളത്തിൽ പാർട്ടി പരിപാടിക്കെത്തും. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ സന്ദർശനം നടത്തും. പതിനെട്ട് വർഷങ്ങൾക്കു ശേഷം പാർട്ടി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ നടത്താൻ തീരുമാനിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. കേന്ദ്രത്തിലെ അധികാരത്തുടർച്ചയ്ക്കു ദക്ഷിണേന്ത്യയിൽനിന്ന് അധിക സീറ്റുകൾ കിട്ടിയേ മതിയാകൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത ഈസ്റ്റിൽ നിന്നും പരമാവധി സീറ്റുകൾ ബിജെപി നേടി. ഈ മാതൃകയാണ് ബിജെപിയുടെ മനസ്സിൽ.
കേരളത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സ്വർണ്ണ കടത്ത് അടക്കമുള്ള വിവാദങ്ങളിൽ കരുതലോടെ തീരുമാം എടുക്കും. ഇതെല്ലാം കേരളത്തിൽ ബിജെപിക്ക് സഹായകകരമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ വളർച്ച ഇനി ദക്ഷിണേന്ത്യയിൽ നിന്നാകും എന്നാണ് ഹൈദരാബാദിൽ അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലുള്ളത്. പ്രമേയത്തെ പിന്തുണച്ച് ആദ്യം സംസാരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഊന്നിപ്പറഞ്ഞതും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളായിരുന്നു. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. അതുകൊണ്ട് കൂടുതൽ കരുതലുകൾ എടുക്കും.
ബിജെപിക്ക് ബാലികേറാമലയായിരുന്ന വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ സ്വീകരിച്ച തന്ത്രങ്ങൾ ദക്ഷിണേന്ത്യയിൽ പ്രയോജനപ്പെടുത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ വിഭാഗം കൂടുതലായുള്ള കേരളവും ഗോവയുമടക്കമുള്ളിടത്തു വടക്കുകിഴക്കു നിന്നുള്ള നേതാക്കളുടെ അനുഭവപരിചയം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
മൂന്നു നിയമസഭാ സീറ്റുകളിൽ വിജയിക്കുകയും ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ടാമത് എത്തുകയും ചെയ്ത തെലങ്കാന പിടിക്കുകയാണ് ആദ്യ ലക്ഷ്യം. ഹൈദരാബാദിൽനിന്ന് നേരെ ആന്ധ്രപ്രദേശിൽ പോയ നരേന്ദ്ര മോദി ഗോത്രവർഗക്കാരുടെ ഹീറോയായ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതരാമരാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതതും വ്യക്തമായ ലക്ഷ്യത്തോടെയാണ്.


