ലഖ്‌നൗ: ആസ്സാമിൽ ഭരണം പിടിച്ചതും പശ്ചിമബംഗാളിലും കേരളത്തിലും വലിയ മുന്നേറ്റമുണ്ടാക്കിയതും ബിജെപി നേതൃത്വത്തെ വീണ്ടും ഉണർത്തിയിരിക്കുന്നു. ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണാൻ അമിത് ഷായെയും നരേന്ദ്ര മോദിയെയും ഇത് പ്രേരിപ്പിക്കുന്നു. ജൂൺ രണ്ടാം വാരം അലഹബാദിൽ നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവോടെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

കേന്ദ്രമന്ത്രിമാർ, പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിമാർ, മുന്മുഖ്യമന്ത്രിമാർ, സംസ്ഥാന നേതാക്കൾ തുടങ്ങി നേതൃപരമായ പങ്കുവഹിക്കുന്നവരെല്ലാം ദേശീയ എക്‌സിക്യുട്ടീവിൽ പങ്കെടുക്കും. മുമ്പ് കോൺഗ്രസ്സിന്റെയും ഇപ്പോൾ സമാജ്വാദി പാർട്ടിയുടെയും ശക്തികേന്ദ്രമായ അലഹബാദിനെ കാവിയണിയിക്കുകയെന്ന ഉദ്ദേശ്യം കൂടി യോഗം അവിടെ നടത്തുന്നതിനുണ്ട്.

യുപിയിൽ അധികാരത്തിലെത്താൻ സഹായിക്കുന്നവർക്ക് വലിയ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിട്ടുള്ളത്. പ്രാദേശിക കക്ഷികൾക്കും മറ്റു പാർട്ടികളിലെ നേതാക്കൾക്കുമൊക്കെ സന്ദേശം പോയിട്ടുണ്ട്. ബിഎസ്‌പി.യുടെ മുൻ എംപിയും പിന്നീട് സമാജ്‌വാദിയിൽ ചേർന്ന് മുലായം സർക്കാരിൽ മന്ത്രിയാവുകയും ചെയ്ത ജഗദീഷ് റാണ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത് ഇതിന്റെ ഭാഗമായാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുക്കുന്ന ഒട്ടേറെ ചടങ്ങുകളും ഉത്തർപ്രദേശിൽ അരങ്ങേറാൻ പോവുന്നു. പാർട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പരിഗണന ലഭിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ പരിപാടികൾ തുണയ്ക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

ബിജെപി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ നരേന്ദ്ര മോദി മെയ് 26-ന് സഹരൻപുരിലാണ് ഉദ്ഘാടനം ചെയ്യുക. പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിമാരും ഇതോടനുബന്ധിച്ച് 30-ഓളം നഗരങ്ങളിൽ റാലികളിൽ പങ്കെടുക്കും. ദേശീയ ജനറൽ സെക്രട്ടറി ഓം മാഥൂർ, സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ എന്നിവർക്കാണ് ആഘോഷങ്ങളുടെ മേൽനോട്ടച്ചുമതല.