ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശക്തമായ ചുവടുവെപ്പുകളുമായി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും രംഗത്ത്. ബിജെപിയുടെ ദേശിയ നേതാക്കളെ അടക്കം അണിനിരത്തി സിപിഎമ്മിനെതിരെ കേരളത്തിൽ ശക്തമായ പ്രതിരോധം തീർക്കാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. ഇതിനായി ദേശിയ നേതാക്കളെ അടക്കം അണിനിരത്തി സി.പി.എം. അക്രമങ്ങൾക്കെതിരേ ഒക്ടോബർ മൂന്നുമുതൽ 17 വരെ കേരളത്തിൽ പദയാത്ര സംഘടിപ്പിക്കാൻ ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം.

ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ വിവിധയിടങ്ങളിൽ ജാഥയിൽ അണിചേരും. പിലാത്തറവരെ ജാഥയിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ തുടങ്ങിയ പ്രമുഖരടക്കം ജാഥയിൽ പങ്കാളികളാകും. മൂന്നിന് പയ്യന്നൂരിൽ അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും. ജാഥയിൽ സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളിലെല്ലാം അമിത് ഷാ പങ്കെടുക്കും.

അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും ഷായെത്തും. മമ്പറത്തുനിന്ന് പദയാത്രയിൽ ചേരുന്ന ഷാ പിണറായി വഴി തലശ്ശേരിവരെ ഉണ്ടാകും. തലശ്ശേരിയിൽ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. 17-ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാ മുഖ്യാതിഥിയായിരിക്കും.

കേരളത്തിൽ ബിജെപി-ആർ.എസ്.എസ്. പ്രവർത്തകരെ സി.പി.എം. വ്യാപകമായി ആക്രമിക്കുകയാണെന്ന് ദേശീയ നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെ യോഗം ഉദ്ഘാടനംചെയ്ത് അമിത് ഷാ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയപ്രമേയത്തിലും സിപിഎമ്മിനെതിരേ രൂക്ഷവിമർശനം ഉയർന്നു. അക്രമങ്ങളെ ഇടതുസർക്കാർ പിന്തുണയ്ക്കുകയാണ്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബിജെപി.യുടെ 14 പ്രവർത്തകർ കൊല്ലപ്പെട്ടു -അമിത് ഷാ കുറ്റപ്പെടുത്തി.

നിർവാഹകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഭൂപീന്ദ്ര യാദവ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും കേരളത്തിലെ സി.പി.എം. അക്രമത്തെ അപലപിച്ചു. അക്രമത്തെ സമാധാനംകൊണ്ട് നേരിടുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.