- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു; ആരോപണവുമായി ബിജെപി; കേന്ദ്രനിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ വാട്ടർ കണക്ഷൻ നൽകിയെന്നും ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ

കോഴിക്കോട്: 2019 ഓഗസ്റ്റ് മാസം കേന്ദ്രസർക്കാർ ആരംഭിച്ച ജൽജീവന്മിഷൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ 50 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ രണ്ട് ഗഡുകൾ സംസ്ഥാനം വകമാറ്റി ചിലവഴിക്കുകയായിരുന്നു.
കൂടാതെ കേന്ദ്രനിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ വാട്ടർ കണക്ഷൻ നൽകി ജനങ്ങലെ കബളിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ പരിധിക്ക് അകത്തുനിന്ന് കണക്ഷനുകൾ കൊടുക്കുന്നത് പകരം കൂടുതൽ കണക്ഷനുകൾ അനുവദിക്കുന്നു എന്ന പേരിൽ പദ്ധതിയെ തന്നെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പദ്ധതി നടത്തിപ്പിലെ മുഖ്യഘടകമായ ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതിയെ സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ പോലും നൽകുവാൻ നോഡൽ ഏജൻസിയായ കേരള വാട്ടർ അഥോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നും സുധീർ ചൂണ്ടിക്കാട്ടി.
ഇത് ഗുരുതരമായ വീഴ്ചയാണ്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന വിഹിതം ഗ്രാമപഞ്ചായത്തുകളുടെ തലയിൽ ഇട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പഞ്ചായത്ത് വിഹിതം 15 ശതമാനമായി സംസ്ഥാനം ഉയർത്തിയത്. 5 മുതൽ 10 കോടി രൂപ വരെ പഞ്ചായത്തുകൾ അവരുടെ വിഹിതമായി നൽകേണ്ടി വരുമെന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ നിന്നും പിൻവാങ്ങുന്ന സാഹചര്യമാണുള്ളതെന്നും സുധീർ പറഞ്ഞു.


