കോട്ടയം: യുഡിഎഫിന് പിന്നാലെ എൻഡിഎയ്ക്കും തലവേദനയായി ഏറ്റുമാനൂർ നിയോജക മണ്ഡലം. ദേശീയ ജനാധിപത്യ സഖ്യത്തിൽ സീറ്റ് ധാരണയാകാത്തതിനാൽ ഏറ്റുമാനൂരിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇരു പാർട്ടികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

എൻഡിഎയിൽ ബിഡിജിഎസിന്റെ അനുവദിച്ച മണ്ഡലമാണ് ഏറ്റുമാനൂർ. ഇവിടെ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ദു‍ബലനാണെന്ന ആരോപണമുയ‍ന്നതോടെ മാറ്റേണ്ടിവന്നു. സിപിഎമ്മിന് വേണ്ടി ബിഡിജെഎസ് ദുർബല സ്ഥാനാർത്ഥിയെ ഇറക്കുകയാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ബിജെപി എതിർപ്പുയർത്തിയതോടെ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഈ സ്ഥാനാർത്ഥിയും ദുർബലനാണെന്ന് കാണിച്ചാണ് ബിജെപി സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഏറ്റുമാനൂരിൽ യുഡിഎഫിലും പ്രതിസന്ധിയാണ്.യുഡിഎഫ് സ്ഥാനാർത്ഥിക്ക് പുറമെ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമർപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.