ലക്‌നോ: അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു ബിജെപി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പുറത്തിറക്കിയ പ്രകടന പത്രികയിലാണ് രാമക്ഷേത്ര നിർമ്മാണം വീണ്ടും ബിജെപി ഉയർത്തിക്കാട്ടുന്നത്. എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണു പ്രകടന പത്രിക പുറത്തിറക്കിയത്.

എല്ലാ സർവകലാശാലകളിലും വൈഫൈ സൗകര്യം നൽകും. പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. പെൺകുട്ടികൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

കരിമ്പ് കർഷകരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. അധികാരത്തിലെത്തി 45 ദിവസത്തിനുള്ളിൽ എല്ലാ ക്രിമിനലുകളെയും ജയിലിൽ അടയ്ക്കും. ലാപ്‌ടോപ്പുകളും ഒരു ജിബി ഇന്റർനെറ്റും സൗജന്യമായി ഒരു വർഷം നൽകും. യുപിയിലെ വിദ്യാർത്ഥികൾക്കായി 500 കോടിയുടെ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.