ന്യൂഡൽഹി: ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന് ബിജെപി. ഭൂരിപക്ഷം തികയ്ക്കാനാകുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് പാർലമെന്ററി പാർട്ടിയോഗത്തിനുശേഷം ബിജെപി നേതാക്കൾ പറഞ്ഞു. അതേസമയം ജാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പേരുകളൊന്നും തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അവകാശം നിയമസഭാ കക്ഷിയോഗത്തിനുവിടാനാണ് പാർലമെന്ററി ബോർഡിന്റെ തീരുമാനം.

പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഝാർഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ രഘുവർ ദാസ്, മുതിർന്ന നേതാവ് കരിയ മുണ്ടഎന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.

ജമ്മു കശ്മീരിൽ 25 സീറ്റ് നേടി രണ്ടാമതെത്തിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാകാത്തതിന്റെ നിരാശ ബിജെപി യോഗം ചർച്ചചെയ്തു. പിഡിപിയുമായോ നാഷണൽ കോൺഫറൻസുമായോ സഖ്യം ചേർന്ന് അധികാരത്തിലെത്തുന്ന കാര്യം ഇനി കൂടുതൽ ചർച്ചചെയ്യും. ശക്തമായ പ്രതിപക്ഷമായി നിൽക്കണോ എന്നാലോചിച്ചിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കണമെന്ന നിലപാടായിരുന്നു ഭൂരിപക്ഷത്തിനും. ആറ് എംഎൽഎമാരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ട്.

കാശ്മീരിൽ എല്ലാ സാധ്യതകളും തുറന്നിടുന്നതായി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. കാശ്മീർ ഒറ്റയ്ക്കു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ബിജെപി പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം കാശ്മീരിലെത്തിയിരുന്നു. അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം നിരന്തരം പ്രചാരണത്തിനെത്തി. കഴിഞ്ഞതവണ 11 സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ നേട്ടം ഇരട്ടിയിലധികമാക്കി. 37 സീറ്റുകളുള്ള ജമ്മു മേഖലയിലാണ് ബിജെപി 25 സീറ്റും നേടിയത്. എന്നാൽ, താഴ്‌വരയിൽ ബിജെപിക്കു ചലനമുണ്ടാക്കാനായില്ല. ലഡാക്കിലും ബിജെപിക്കു മുന്നേറാനായില്ല.

കാശ്മീരിൽ സീറ്റിന്റെ കാര്യത്തിൽ പിഡിപിക്കു പിറകിലായെങ്കിലും സംസ്ഥാനത്തു മൊത്തം നേടിയ വോട്ടിൽ ബിജെപിയാണു മുന്നിൽ. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഇനിയും മുന്നേറാനാകുമെന്ന പ്രതീക്ഷയുണ്ട്. ഭരണത്തിൽ പങ്കാളിയായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിനുപിന്നിൽ.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പ്രദേശിക പാർട്ടികളെ കണക്കിന് പരിഹസിച്ച ബിജെപി നിലപാടുകൾ വിഴുങ്ങി എങ്ങനെ ഇവരുമായി സഖ്യമുണ്ടാക്കുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്ന കാര്യം. അതുതന്നെയാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ പിഡിപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ചില്ലെങ്കിൽ ഭരണത്തിൽ കോൺഗ്രസ് നുഴഞ്ഞു കയറിയേക്കും. ഈ രാഷ്ട്രീയ സാഹചര്യവും ബിജെപിയെ ചിന്തിപ്പിക്കുന്നതാണ്.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)