ജയ്പൂർ: പൊതു സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന ആരോപണം വീണ്ടും ശക്തം. രാജസ്ഥാനിൽ 35 സർക്കാർ വായനശാലകളുടെ നിലവിലുള്ള പേരു മാറ്റി. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാൻ ഉത്തർപ്രദേശിലെ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഞായറാഴ്ച തുറക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശവും പ്രതിഷേധത്തിന് ഇടനൽകുന്നു.

രാജസ്ഥാനിലെ വായനശാലകൾക്കെല്ലാം ആർഎസ്എസിന്റെ താത്വികാചാര്യനായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പേരു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവർ എന്നിവരുൾപ്പെടെ 73 പേരുടെ ജീവചരിത്രങ്ങൾ സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിൽ എത്തിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനനി നേരത്തേ പ്രഖ്യാപിച്ചതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാൻ ഉത്തർപ്രദേശിലെ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഞായറാഴ്ച തുറക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം. ഒന്നര ലക്ഷത്തിലേറെ പ്രൈമറി സ്‌കൂളുകൾ പതിവുപോലെ തുറന്നു പ്രവർത്തിക്കണമെന്നാണു നിർദ്ദേശം. അന്നേ ദിവസം, ബിജെപി എംഎൽഎമാർ സ്‌കൂളുകളിലെത്തി 'സ്വച്ഛ ഭാരത്' സന്ദേശം നൽകണമെന്നും അറിയിച്ചിട്ടുണ്ട്.