ന്യൂഡൽഹി : രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുടെ ഞെട്ടൽ മാറാതെ ബിജെപി നേതൃത്വം. വിശദ കണക്കെടുക്കലാണ് ബിജെപിയെ കൂടുതൽ ആശങ്കയിലേക്ക് തള്ളി വിടുന്നത്. ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന വിലയിരുത്തലിലേക്ക് ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുകയാണ്.

വലിയ തോൽവിയാണ് മൂന്ന് ഉപതെരഞ്ഞെടുപ്പിലും ബിജെപി നേരിട്ടത്. അജ്‌മേറിലെ ഒരു ബൂത്തിൽ ബിജെപിക്കു കിട്ടിയത് ഒരു വോട്ട്. മറ്റൊരു ബൂത്തിൽ രണ്ട് വോട്ട്. ഇനിയൊരിടത്തു പൂജ്യം. ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്തു നേരിട്ട അപ്രതീക്ഷിത പരാജയത്തിന് കാരണം കണ്ടെത്താനും അമിത് ഷായ്ക്ക് കഴൈിയുന്നില്ല. കഴിഞ്ഞമാസം ഉപതിരഞ്ഞെടുപ്പു നടന്ന ലോക്സഭാ മണ്ഡലങ്ങളായ അജ്മേറിലും അൽവറിലും നിയമസഭാ മണ്ഡലമായ മണ്ഡൽഗറിലും കോൺഗ്രസാണ് വിജയിച്ചത്. അതിശക്തമായ സംഘടനാ സംവിധാനം ഉണ്ടായിട്ടും വോട്ട് കിട്ടാത്തത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിക്കാരും ബിജെപിക്ക് വോട്ട് ചെയ്തില്ല. ഇതാണ് അമിത് ഷായെ പ്രതിസന്ധിയിലാക്കുന്നത്.

അജ്മേർ ലോക്സഭാ മണ്ഡലത്തിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്തും ബിജെപി സ്ഥാനാർത്ഥിക്കു ഭൂരിപക്ഷം ലഭിച്ചില്ല. അവിടെ നസീർബാദ് നിയമസഭാ മണ്ഡലത്തിലെ 223ാം നമ്പർ ബൂത്തിലാണ് ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ടു മാത്രം ലഭിച്ചത്. കോൺഗ്രസിന് 582 വോട്ട് ലഭിച്ചു. തൊട്ടടുത്ത 224ാം നമ്പർ ബൂത്തിൽ ബിജെപിക്കു രണ്ട് വോട്ടുകൾ. അവിടെ കോൺഗ്രസിന് 500 വോട്ടുകൾ. ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചത് ദുധു മേഖലയിലെ ഒരു ബൂത്തിലെ (നമ്പർ 49) ഫലമാണ്. അവിടെ ഒരാളും ബിജെപിക്കു വോട്ട് ചെയ്തില്ല. ആകെ പോൾ ചെയ്ത 337 വോട്ടുകളും കോൺഗ്രസിനു കിട്ടി. ഈ ബൂത്തിലെ പാർട്ടി ഏജന്റിന്റെ വോട്ടുപോലും ബിജെപിക്കു കിട്ടിയില്ല.

കോൺഗ്രസ് നേടിയ വൻഭൂരിപക്ഷമാണു ബിജെപിയെ അലട്ടുന്ന മറ്റൊരു ഘടകം. അൽവർ സീറ്റിൽ കോൺഗ്രസ് വിജയിച്ചത് 1.96 ലക്ഷം വോട്ടുകൾക്കാണ്. 2014ൽ ബിജെപി ഇവിടെ 2.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. അജ്മേറിൽ 84,000 ആണ് കോൺഗ്രസിന്റെ ഭൂരിപക്ഷം. മണ്ഡൽഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഭൂരിപക്ഷം 13,000 വോട്ടുകൾ. അവിടെ കോൺഗ്രസ് വിമതൻ 22 ശതമാനം വോട്ട് നേടുകയും ചെയ്തു.

2014ൽ രാജസ്ഥാനിൽ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചതാണ്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളിൽ 161 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിലെത്തിയത്. എന്നാൽ കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജസ്ഥാനിൽ ബിജെപിക്ക് പ്രതിച്ഛായ നഷ്ടമുണ്ടാകുന്നു. ഇതിന് മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയെ കുറ്റപ്പെടുത്തുകയാണ് ബിജെപിയിലെ ഒരു വിഭാഗം.

മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇതിന് ബിജെപി തയ്യാറാകില്ലെന്നാണ് സൂചന.