ന്യൂഡൽഹി: കേന്ദ്ര ഭരണത്തിന്റെ കീഴിൽ ബിജെപി അതിവേഗം രാജ്യത്തെ സമ്പന്ന പാർട്ടിയായി മാറുയാണ്. കോടികൾ മുടക്കി ആസ്ഥാന മന്ദിരം പണിത പാർട്ടിയുടെ ഖജനാവ് ഇപ്പോൾ നിറഞ്ഞു തുളുമ്പുന്ന അവസ്ഥയിലാണ്. കോർപ്പറേറ്റുകളിൽ നിന്നും അല്ലാതെയും കോടികളാണ് സംഭാവനാ രൂപത്തിൽ ബിജെപിയെ തേടിയെത്തുന്നത്. ഒരു വർഷം കൊണ്ട് ബിജെപിയുടെ വരുമാനത്തിൽ വർ വർദ്ധനവാണ് ഉണ്ടായത്. ബിജെപിയുടെ വരുമാനം 81.18 ശതമാനം ഉയർന്നപ്പോൾ കോൺഗ്രസിന് 14ശതമാനം വരുമാന നഷ്ടമുണ്ടായി.

2015-16ൽ വരുമാന ഇനത്തിൽ 710 കോടി രൂപ ലഭിച്ച ബിജെപി 2016-17ൽ 1,034 കോടി രൂപയായി ഉയർത്തി. കോൺഗ്രസിന്റെ വരുമാനത്തിൽ ഒരു വർഷം കൊണ്ട് 36 കോടി രൂപയുടെ കുറവുണ്ടായി. ഏഴ് ദേശീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് കണക്കുകൾ പുറത്തുവിട്ടത്.

2016-17ഏഴ് ദേശീയ പാർട്ടികൾക്കുമായി ലഭിച്ച വരുമാനം 1559.17 കോടി രൂപയാണ്. ചെലവ് 1228.26 കോടി രൂപയും. 1034കോടി രൂപ വരുമാനമായി ലഭിച്ച ബിജെപി ചെലവിട്ടത് 710 കോടി രൂപ മാത്രമാണ്. കോൺഗ്രസ് ആകട്ടെ ലഭിച്ച വരുമാനത്തെക്കാൾ 96.30 കോടി രൂപ അധികം ചെലവഴിച്ചു. എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ഇതേ രീതിയിൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവുണ്ടായി.