ഭോപ്പാൽ: അമ്പതു ദിവസം രാജ്യത്തെ വലച്ച നോട്ടു നിരോധനം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയ്ക്കു കോട്ടം വരുത്തിയില്ലെന്നു തെളിയിച്ചുകൊണ്ട് മധ്യപ്രദേശ് മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കു വൻ മുന്നേറ്റം. തെരഞ്ഞെടുപ്പു നടന്ന 35 സീറ്റുകളിൽ 30 ഉം ബിജെപി സ്വന്തമാക്കി. കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് വെറും നാലു സീറ്റുകളിലൊതുങ്ങി. ഒരിടത്ത് സ്വതന്ത്രനാണു ജയിച്ചത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വൻ മുന്നേറ്റമാണു നടത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മുമ്പു നടന്ന പഞ്ചായത്ത്- മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടിക്കു വൻ ജയമാണു ലഭിച്ചത്.

തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ നോട്ടു നിരോധനമായിരുന്നു മുഖ്യ പ്രചരണ വിഷയം. നോട്ടു നിരോധനത്തിന്റെ ഗുണഫലങ്ങൾ അവകാശപ്പെട്ടു ബിജെപിയും ജനങ്ങൾക്കു നേരിട്ട ദുരിതം ഉയർത്തിക്കാട്ടി എതിരാളികളും വോട്ടുപിടിക്കാൻ ശ്രമിച്ചു.

തകർച്ചയിൽനിന്നും ഉയർത്തെഴുന്നേറ്റു ഭരണം പിടിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വൻ തിരിച്ചടിയാണ് തെരഞ്ഞെടുപ്പുകളിലെ പരാജയം.

പഞ്ചാബിലെ ചണ്ഡീഗഡിലെ മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പിൽ 26 ൽ 20 നേടിക്കൊണ്ടായിരുന്നു ബിജെപിയുടെ വിജയം. ഒരു സീറ്റ് നേടിയത് ബിജെപിയുടെ സഖ്യ കക്ഷിയായ ശിരോണി അകാലിദൾ ആയിരുന്നു. കോൺഗ്രസിനു വെറും നാലു സീറ്റുകളാണു ലഭിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലെ ജയം നോട്ടുനിരോധനത്തിനു ജനം നല്കുന്ന അംഗീകാരമായിട്ടാണു ബിജെപി ഉയർത്തിക്കാട്ടുന്നത്.