അഗർത്തല: ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ അധികാരത്തിൽ നിന്ന് സിപിഎമ്മിനെ പുറത്താക്കിയതിന്റെ ആഘോഷം പാർട്ടി സ്മാരകങ്ങളും ഓഫീസുകളും തകർക്കുന്നതിലേക്കും പാർട്ടിപ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങളിലേക്കും വ്യാപിക്കുന്നു. ബാലോണിയയിൽ സ്ഥാപിച്ച ലെനിന്റെ പ്രതിമ ഒരുസംഘം ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലോണിയയിൽ കോളേജ് സ്‌ക്വയറിൽ അഞ്ചുവർഷം മുൻപ് സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഒരു സംഘം ബിജെപി പ്രവർത്തകർ ജെസിബിയുമായി എത്തി തകർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു.തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതോടെ സിപിഎമ്മിന്റെ പ്രവർത്തകരും അനുഭാവികളും വലിയതോതിൽ ശാരീരിക ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാൻ ധർ ആരോപിച്ചു. നിരവധി ഓഫീസുകൾ പിടിച്ചെടുക്കുകയും തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. പാർട്ടി ഓഫീസുകൾ പലതും തുറക്കാൻ അനുവദിക്കുന്നില്ല. നിരവധി നേതാക്കൾക്കെതിരെ ഭീഷണികളും ഉയരുന്നു. പലയിടത്തും കൊള്ളയും തീവയ്‌പ്പും നടക്കുന്നുണ്ട്.