ലണ്ടൻ: വിടവാങ്ങൽ മത്സരത്തിൽ വേഗതയുടെ രാജാവിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 100 മീറ്ററിന്റെ ഫൈനലിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി. ഹീറ്റ്സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന ബോൾട്ടിന് ഫൈനലിൽ മൂന്നാമനായാണ് ഫിനിഷ് ചെയ്യാനായത്. ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിനെ ഒരാൾ തോൽപ്പിക്കുന്നത്. ബോൾട്ടിന് കരിയറിലെ അവസാന വ്യക്തിഗത മത്സരത്തിൽ വെങ്കലമെഡലുമായി വിടവാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്‌ത്തി.

അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ കോൾമാനാണ് രണ്ടാമതെത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്ലിന് ഫിനിഷ് ചെയ്തത്. കോൾമാൻ 9.94 സെക്കന്റിൽ ഫിനിഷ് ചെയ്തപ്പോൾ ബോൾട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. കഴിഞ്ഞ ദിവസം ഹീറ്റ്സിലും ഇന്ന് സെമിയിലും മികച്ച പ്രകടനത്തിന് വിനയായ തുടക്കം തന്നെയാണ് ഫൈനലിലും ബോൾട്ടിനെ പിന്നിലാക്കിയത്. ഹീറ്റ്സിൽ 10.09 ഉം സെമിയിൽ 9.98 സെക്കന്റിലുമാണ് ബോൾട്ട് ഫിനിഷ് ചെയ്തിരുന്നത്. ഇനി റിലേയിൽ ജമൈക്കൻ ടീമംഗമായി ബോൾട്ട് മത്സരിക്കുന്നുണ്ട്.

വ്യക്തിഗത ഇനത്തിൽ സ്വർണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4100 മീറ്റർ റിലേയിൽ ജമൈക്കൻ ടീമിൽ അംഗമായി ബോൾട്ടിനെ ഒരിക്കൽ കൂടി മൽസരവേദിയിൽ കാണാം. 200 മീറ്ററിൽ നിന്നു പിന്മാറിയ ബോൾട്ട് 100 മീറ്ററിലും 4100 മീറ്റർ റിലേയിലും മാത്രമേ ലണ്ടനിൽ മൽസരിക്കുന്നുള്ളൂ. ഒളിംപിക്‌സിൽ എട്ടും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 11ഉം സ്വർണനേട്ടവുമായി ആധുനിക അത്‌ലറ്റിക്‌സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരമാണ് ബോൾട്ട്ു. നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡാണ് ലോക റെക്കോർഡ്.

ബോൾട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിൻ ഗാട്ലിൻ സ്വർണത്തിലേക്ക് ഓടിയെത്തിയപ്പോൾ കൂക്കുവിളികളോടെയാണ് കാണികൾ വരവേറ്റത്. കഴിഞ്ഞ രണ്ടു ലോക ചാംപ്യൻഷിപ്പുകളിലും ബോൾട്ടിനു പിന്നിൽ രണ്ടാമനായിരുന്ന ഗാട്‌ലിൻ, 2013നു ശേഷം ഇതാദ്യമായാണ് ബോൾട്ടിനെ തോൽപ്പിക്കുന്നത്. ഒന്നാമനായി ഓടിയെത്തിയശേഷം ചുണ്ടിൽ വിരൽ ചേർത്ത് കാണികളോട് നിശബ്ദരാകാൻ ആവശ്യപ്പെട്ട ഗാട്‌ലിൻ, ട്രാക്കിനോട് വിടപറയുന്ന പ്രിയ എതിരാളിയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് ആദരമർപ്പിച്ചു. ഉത്തേജകമരുന്നുപയോഗത്തിന്റെ പേരിൽ 2006 മുതൽ നാലുവർഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്ലിൻ ട്രാക്കിലേക്കു മടങ്ങിയെത്തിയത്.

ഹീറ്റ്‌സിനുശേഷം സ്റ്റാർട്ടിങ് ബ്ലോക്കിന്റെ നിലവാരമില്ലായ്മയെക്കുറിച്ചും ബോൾട്ട് ഊന്നിപ്പറഞ്ഞു. ഇത്തരം ബ്ലോക്കുകളോടു ഇഷ്ടമില്ലെന്നു തുറന്നടിച്ച ബോൾട്ട് സ്റ്റാർട്ടിങ് ബ്ലോക്ക് തനിക്കു പ്രശ്‌നമുണ്ടാക്കിയെന്നും പറഞ്ഞു. അതേസമയം, ഒളിംപിക്‌സിന് ഉപയോഗിച്ച അതേ നിലവാരത്തിലുള്ള ബ്ലോക്കുകളാണ് ഇവിടെയും ഉപയോഗിച്ചതെന്നാണ് സംഘാടകരുടെ വാദം.