മുംബൈ: ടെന്നീസ് താരം ലിയാണ്ടർ പേസിനും മോഡൽ റിയാ പിള്ളയ്ക്കും ഭാര്യാ ഭർത്താക്കന്മാരെ പോലെ ഒരുമിച്ചു ജീവിക്കാൻ അനുമതി. ബോംബെ ഹൈക്കോടതിയാണ് ഇരുവർക്കും അനുമതി നൽകിയത്. ലിയാണ്ടറുമൊത്തുള്ള തന്റെ ബന്ധം ഭാര്യാ ഭർതൃ ബന്ധമായി പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടി റിയ പിള്ള നൽകിയ ഹർജി അംഗീകരിച്ചു കൊണ്ടാണ് ബോംബെ ഹൈക്കോടതി പ്രസ്തുത ഉത്തരവിറക്കിയത്. ലിയാണ്ടർ പേസുമൊത്തുള്ള ലിവ് ഇൻ റിലേഷൻ ഭാര്യാ ഭർതൃ ബന്ധമായി പരിഗണിക്കാനാകില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നു കാട്ടി റിയ പിള്ള നൽകിയ ഹർജിയിലാണ് ഉത്തരവ്.

അതേസമയം, കുടുംബ കോടതിയിൽ നടക്കുന്ന കേസ് നടപടികൾ റദ്ദ് ചെയ്യണമെന്ന റിയയുടെ ആവശ്യം കോടതി തള്ളി. 10 വയസ്സുള്ള മകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ചാണ് കുടുംബകോടതിയിൽ കേസ് നടക്കുന്നത്. മകളുടെ സംരക്ഷണ ചുമതല തനിക്കു വേണമെന്നാണ് പേസും റിയയും വാദിക്കുന്നത്. ഇക്കാര്യത്തിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നടൻ സഞ്ജയ് ദത്തിൽ നിന്ന് വിവാഹ മോചിതയായ ശേഷമാണ് റിയ ലിയാണ്ടർ പേസിനൊപ്പം ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്.

എന്നാൽ റിയയെ താൻ വിവാഹം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ റിയയ്ക്ക് ജീവനാംശം നൽകാൻ താൻ ബാധ്യസ്ഥനല്ലെന്നുമാണ് ലിയാണ്ടർ പേസ് വാദിച്ചത്. ലിയാണ്ടർ പേസിനും അച്ഛനുമെതിരെ റിയ നേരത്തെ ഒരു ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. വിവാഹിതർ അല്ലെങ്കിലും ഇരുവരും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിക്കുന്നതെന്നായിരുന്നു ഇതിൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ പേസ് സെഷൻസ് കോടതിയെ സമീപിച്ചു. വൈവാഹികബന്ധത്തിന്റെ രീതിയിലുള്ള ലിവ് ഇൻ റിലേഷൻ അല്ല തങ്ങൾ തമ്മിൽ ഉള്ളതെന്ന് പേസ് വാദിച്ചിരുന്നു.

ഈ ഹർജിയിൽ പേസിനു അനുകൂലമായി കോടതി വിധിയുണ്ടായി. ഇതിനെതിരെയാണ് റിയ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.