തിരുവനന്തപുരം: ബോണക്കാട് കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഹിന്ദു ഐക്യവേദി പ്രവർത്തകർ നൽകിയ ഹർജിയിലാണ് ചീഫ് ജസിറ്റിസിന്റെ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്.

അതീവ സുരക്ഷാമേഖലയായ ബോണക്കാട് മലയിൽ കുരിശ് സ്ഥാപിക്കാൻ വനം മന്ത്രി കെ.രാജു അനുമതി നൽകിയതായി സൂചനയുണ്ടായിരുന്നു. നെയ്യാറ്റിൻകര അതിരൂപത ഭാരവാഹികളുമായി മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ആരാധനയ്ക്കായി മരക്കുരിശ് സ്ഥാപിക്കാം. മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. നിലവിലെ നിർമ്മാണങ്ങൾ സഭയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കണം. ആരാധന വനംവകുപ്പ് തടസപ്പെടുത്തില്ലെന്നും യോഗത്തിൽ തീരുമാനമായി. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചത.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ബോണക്കാട് സംരക്ഷിത മേഖലയിൽ സ്ഥാപിച്ചിരുന്ന അനധികൃത കോൺക്രീറ്റ് കുരിശുകൾ വനം വകുപ്പ് നീക്കം ചെയ്തത്. ഇതിനെതിരെ നെയ്യാറ്റിൻകര അതിരൂപത പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ കയ്യേറ്റം തത്കാലം ഒഴിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി വനം വകുപ്പിന് നിർദ്ദേശം നൽകി. എന്നാൽ പിറ്റേന്ന് രാത്രിയിൽ അജ്ഞാതർ കുരിശുകൾ നീക്കം ചെയ്തു. ഇതിനെ തുടർന്ന് അതിരൂപത സമരം ആരംഭിക്കുകയും ഇടയലേഖനം വായിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ കുരിശുമായി സഭാ നേതൃത്വം ബോണക്കാടേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സഭാപ്രതിനിധികൾ ബോണക്കാട് വീണ്ടും കുരിശ് സ്ഥാപിച്ചു.

തിങ്കളാഴ്ച പകൽ കുരിശ് വീണ്ടും വനം വകുപ്പ് എടുത്ത് മാറ്റി. എന്നാൽ പിന്നീട് നടന്ന ചർച്ചയിൽ സംരക്ഷിത മേഖലയാണെന്ന് രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളിക്കളഞ്ഞാണ് സഭയ്ക്ക് അനുകൂലമായി നടപടിയെടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഹിന്ദു സംഘടനകൾ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതിയെ സമീപിച്ചതും സ്റ്റേ നേടിയും. ഇതോടെ വിഷയത്തിന് പുതിയ മാനം വരികയാണ്.

ബോണക്കാട് 14 കുരിശുകളാണ് അനധികൃതമായി സ്ഥാപിച്ചിരുന്നത്. അതിൽ അഞ്ച് കുരിശുകൾ നേരത്തെ വനംവകുപ്പ് അധികൃതർ മാറ്റിയിരുന്നു. അന്ന് പ്രതിഷേധം ഉയർന്നതോടെ സാഭാ നേതൃത്വം വനം മന്ത്രി കെ.രാജുവുമായി ചർച്ച നടത്തി. വിഷയം പഠിക്കാനായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോക്ടർ എച്ച്.നാഗേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. അതുവരെ വനഭൂമിയിലെ കുരിശുകൾ നീക്കം ചെയ്യുന്നത് താത്കാലികമായി നിർത്തിവയ്ക്കാനും പ്രദേശത്ത് റവന്യൂവകുപ്പും വനംവകുപ്പും സംയുക്ത പരിശോധന നടത്തുന്നതിനുംവേണ്ടി ധാരണയുമായി.

ശനിയാഴ്ച രാവിലെ രണ്ട് കുരിശുകളും അൾത്താരയും തകർത്ത നിലയിൽ കണ്ടെത്തി. ഇതോടെ സഭാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി ചർച്ച നടത്തിയത്. ബോണക്കാട് ഉൾപ്പെടെ വിതുര വനമേഖലയിൽ വ്യാപകമായി മതംമാറ്റവും കുരിശ് സ്ഥാപിക്കലുമുണ്ട്. ഇതിനെതിരെ ഹൈന്ദവ സംഘടനകൾ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വനം വകുപ്പ് അധികൃതർ അനധികൃത കുരിശുകൾ നീക്കം ചെയ്തത്.

കുരിശ് പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുരിശുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് സഭാ നേതൃത്വത്തിന്റെ ആവശ്യം. രണ്ടും അംഗീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സഭാ വക്താക്കൾ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയോ ഓഫീസോ ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി ബോണക്കാട് സ്ഥാപിക്കപ്പെട്ടിരുന്ന കുരിശുകളും അൾത്താരയും തകർത്ത നടപടി മതസൗഹാർദ്ദത്തോടുള്ള വെല്ലുവിളിയാണെന്ന് കെസിബിസി പ്രസിഡന്റും അതിരൂപതാ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞിരുന്നു.