വാഷിങ്ട്ൺ ഡി.സി: സുപ്രീംകോടതി ആജീവനാന്ത ജഡ്ജിയായി നിയമിതനായ ജഡ്ജി ബ്രെട്ട് കാവനോ ഒക്ടോബർ എട്ടിനു തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വൈറ്റ് ഹൗസിൽ ഔദ്യോഗിക സെറിമോണിയൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ മുന്മ്പാകെ സത്യ പ്രതിജ്ഞ ചെയ്തു .സത്യപ്രതിജ്ഞാ ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രത്തിന്റെ പേരിൽ ജഡ്ജിയോട് നടത്തിയ മാപ്പപേക്ഷ അവിസമരണീയ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കുകയും ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കംകുറിക്കുകയും ചെയ്തു.

സുപ്രീംകോടതി ജഡ്ജിയായി കാവനോയുടെ നാമനിർദ്ദേശം പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമുതൽ ജഡ്ജിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന മാനസീക സംഘർഷങ്ങളുടെ പേരിലാണ് പ്രസിഡന്റ് പരസ്യമായി മാപ്പപേക്ഷ നടത്തിയത്. തികച്ചും അസാധാരണ സംഭവമാണിതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.

അസത്യവും ചതിയും കാണേണ്ടിവന്നെങ്കിലും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടേയും എഫ്.ബി.ഐയുടേയും വിദഗ്ധ അന്വേഷണങ്ങൾക്കൊടുവിൽ നിരപാധിയായി പുറത്തുവന്ന ജഡ്ജി രാഷ്ട്രത്തിന്റെ പരമോന്നത നീതിപീഠത്തിനു തികച്ചും അർഹനാണെന്നു പ്രസിഡന്റ് പറഞ്ഞു.

വ്യക്തിപരമായും രാഷ്ട്രീയമായും തകർക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഈ അപവാദപ്രചാരണം അഴിച്ചുവിട്ടവർക്കെന്നും പ്രസിഡന്റ് ആവർത്തിച്ചു. യാതൊരു പക്ഷാഭേദവുമില്ലാതെ സ്വതന്ത്രമായ നീതി നിർവഹണമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്ന് ജഡ്ജി ഉറപ്പു നൽകി.