ന്യൂഡൽഹി: ബിജെപിയെ അധികാരത്തിൽനിന്നിറക്കുന്നതിന് ഒന്നിച്ചുനിൽക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം എത്രത്തോളം വിജയത്തിലെത്തുമെന്ന സംശയം തുടക്കത്തിലേ ബലപ്പെടുന്നു. മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലെയും കോൺഗ്രസ്-ബിഎസ്‌പി നേതൃത്വങ്ങൾക്കിടയിൽ രൂപപ്പെട്ട തർക്കം അതിന് തെളിവാണ്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐക്യം പ്രധാനമാണെന്നിരിക്കെ, അതുറപ്പാക്കാൻ എന്തുവിലകൊടുത്തും ശ്രമിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

മധ്യപ്രദേശിൽ 50 സീറ്റുകളും ഛത്തിസ്ഗഢിൽ 15 സീറ്റുകളുമാണ് ബിഎസ്‌പി ചോദിക്കുന്നത്. എന്നാൽ, മധ്യപ്രദേശിൽ 22 സീറ്റുിനും ഛത്തീസ്‌ഗഢിൽ ഏഴെണ്ണത്തിനും അപ്പുറം നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതാണ് ചർച്ച വഴിമുട്ടിച്ചത്. കഴിഞ്ഞ 15 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തിസ്ഗഢും. രണ്ടിടത്തും തനിച്ചുനിന്നാൽ സർക്കാരിനെ താഴെയിറക്കാനാവില്ലെന്ന് കോൺഗ്രസ്സിന് നന്നായറിയാം.

ഏഴരക്കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ 15 ശതമാനത്തോളം പട്ടികവിഭാഗത്തിൽപ്പെട്ടവരുണ്ട്. രണ്ടരക്കോടി ജനസംഖ്യയുള്ള ഛത്തിസ്ഗഢിൽ 11.6 ശതമാനവും. ഈ വോട്ട് വിഹിതം ഉറപ്പിക്കുന്നതിന് ബിഎസ്‌പി പോലുള്ള കക്ഷികളുടെ പിന്തുണ ആവശ്യമാണ് താനും. 2013-ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 230 സീറ്റുകളിൽ 227 ഇടത്തും ബിഎസ്‌പി മത്സരിച്ചിരുന്നു. നാല് സീറ്റിൽ വിജയം നേടിയ ബിഎസ്‌പിക്ക് 6.29 ശതമാനം വോട്ട് നേടാനായി. കോൺഗ്രസിന് 58 സീറ്റുകളിലാണ് വിജയിക്കാനാത്. 36.38 ശതമാനം വോട്ടും നേടാനായി. 165 സീറ്റ് ലഭിച്ച ബിജെപിക്ക് 44.88 ശതമാനം വോട്ടാണ് ലഭിച്ചത്.

ഛത്തിസ്ഗഢിൽ 2013-ലെ തിരഞ്ഞെടുപ്പിൽ 90 സീറ്റിലും ബിഎസ്‌പി മത്സരിച്ചു. ഒരു സീറ്റിലേ വിജയിക്കാനായുള്ളൂവെങ്കിലും 4.27 ശതമാനം വോട്ട് അവർക്ക് നേടാനായി. 43.33 ശതമാനം വോട്ടോടെ കോൺഗ്രസ് 39 സീറ്റ് നേടിയപ്പോൾ 54.44 ശതമാനം വോട്ടോടെ ബിജെപി 49 സീറ്റും നേടി. മുൻകോൺഗ്രസ് നേതാവ് അജിത് ജോഗി 2016-ൽ പുതിയൊരു പാർട്ടിയുണ്ടാക്കിയതോടെ ഛത്തിസ്ഗഢിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിട്ടുമുണ്ട്.

ബിഎസ്‌പി ആവശ്യപ്പെടുന്നത്ര സീറ്റുകൾ നൽകിയാൽ കോൺഗ്രസ്സിന് ശക്തരായ സ്ഥാനാർത്ഥികളെ മുഴുവൻ അണിനിരത്താൻ സാധ്യമല്ലാതെ വരുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഇത് പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാനും ഇടയാക്കും. ഭിന്നിപ്പുകളില്ലാതെ ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപിക്കുകയെന്നതാണ് പാർട്ടി ഇരുസംസ്ഥാനങ്ങളിലും പയറ്റുന്ന തന്ത്രം. ഛത്തിസ്ഗഢിൽ ഭിന്നിപ്പുണ്ടായാൽ അത് അജിത് ജോഗി വിഭാഗത്തിന് ഗുണം ചെയ്യാനും ഇടയുണ്ട്.

ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് ബിഎസ്‌പി നേതൃത്വത്തിന്റെ നിലപാട്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം മായാവതി കൈക്കൊള്ളുമെന്ന് അവർ പറഞ്ഞു. മധ്യപ്രദശിലെയും ഛത്തിസ്ഗഢിലെയും സീറ്റ് വിഭജനത്തിനൊപ്പം രാജസ്ഥാനിലും ബിഎസ്‌പി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബിഎസ്‌പിക്ക് നാമമാത്ര സാന്നിധ്യം മാത്രമുള്ള രാജസ്ഥാനിൽ അവരെ കൂടെക്കൂട്ടുന്നതിനോട് അവിടുത്തൈ കോൺഗ്രസ് നേതാക്കൾക്ക് താത്പര്യവുമില്ല.