- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യയെ ജസ്പ്രീത് ബുംമ്ര നയിക്കും; തീരുമാനം രോഹിത് ശർമ്മ രോഗമുക്തനാവാത്ത സാഹചര്യത്തിൽ; ഇന്ത്യയെ നയിക്കാൻ ഒരു പേസറെത്തുന്നത് 35 വർഷത്തിന് ശേഷം

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും.ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിനിടെ കോവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ്മ രോഗവിമുക്തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തെരഞ്ഞെടുത്തത്. രോഹിത്തിനെ ഇന്നും കോവിഡ് പരിശോധനക്ക് വിധേയനാക്കിയെങ്കിലും ഫലം പൊസറ്റീവായിരുന്നു. ഇതോടെയാണ് അഞ്ചാം ടെസ്റ്റിൽ പുതിയ നായകനെ തെരഞ്ഞെടുക്കേണ്ടിവന്നത്.
1987നുശേഷം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറും 36-ാമത്തെ ഇന്ത്യൻ നായകനുമാണ് ബുമ്ര. കപിൽ ദേവാണ് ടെസ്റ്റിൽ ഇന്ത്യയെ അവസാനമായി നയിച്ച പേസർ. ലെസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിനിടെ രോഹിത് കോവിഡ് പൊസറ്റീവായതിനെത്തുടർന്ന് പിന്മാറിയപ്പോൾ ഇന്ത്യയെ നയിച്ചതും ബുമ്രയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ടി20 പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര. ഇന്ത്യക്കായി 29 ടെസ്റ്റുകളിൽ പന്തെറിഞ്ഞ ബുമ്ര 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.
രോഹിത്തിന് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ നേരത്തേ തന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ടെസ്റ്റിന് തുടക്കമാവുക. കഴിഞ്ഞ വർഷം വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇംഗ്ലണ്ടാകട്ടെ ജോ റൂട്ടിന്റെ നേതൃത്വത്തിലും. എന്നാൽ ബെൻ സ്റ്റോക്‌സാണ് നിലവിൽ ഇംഗ്ലണ്ട് നായകൻ.
കഴിഞ്ഞ വർഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിച്ച അഞ്ച് മത്സര പരമ്പരയിലെ അവസാനത്തെ ടെസ്റ്റാണ് വെള്ളിയാഴ്ച തുടങ്ങുന്നത്.ഇന്ത്യൻ ടീമിലെ കോവിഡ് ബാധമൂലമാണ് കഴിഞ്ഞ വർഷം പരമ്പര പൂർത്തീകരിക്കാൻ കഴിയാതിരുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ 3-0ന് തകർത്താണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.


