കോട്ടയം: ചങ്ങനാശേരി കൂത്രപ്പള്ളി ആലഞ്ചേരി വീടിനെ ദുരന്തം വിട്ടൊഴിയുന്നില്ല. ഇന്നലെ എം.സി. റോഡിൽ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് മരിച്ച ലിൻസ് തോമസിന്റെ (25) വീടാണ് ആലഞ്ചേരി. ഇന്നു രാവിലെ മുതൽ ശോകമൂകമാണ് ഇവിടം. ലിൻസിന്റെ പിതാവ് ആറുമാസം മുമ്പാണ് തലച്ചോറിന് അർബുദം ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെയാണ് മൂത്തമകളുടെ ദാരുണാന്ത്യവും. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ഒരുവർഷം മുമ്പാണ് കാമ്പസ് സെലക്ഷനിലൂടെ ലിൻസ് ജോലിക്ക് കയറിയത്.

തൃശൂർ സ്വദേശിയായ ബിഎസ്എൻഎൽ ജീവനക്കാരനുമായി ചിങ്ങമാസത്തിൽ വിവാഹം നടത്തുന്നതിന് നിശ്ചയം നടത്തി കാത്തിരിക്കുന്നതിനിടെയായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ലിൻസ് മരിച്ച വിവരം നാട്ടിലറിയുന്നത്. രാത്രി തന്നെ സഹോദരങ്ങളായ ലിന്റുവും ലിപിനും മറ്റ് അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞു.

മാതാവ് മറിയാമ്മ ഇന്ന് ഉച്ചയോടെയാണ് മകൾ വേർപിരിഞ്ഞ വിവരം അറിയുന്നത്. ഇതോടെ വസതി ഹൃദയഭേദകമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞ് വീട്ടിൽ എത്തി. അപ്പോഴും മാതാവിനോട് മകൾക്ക് അപകടം പറ്റി എന്നു മാത്രമേ അറിയിച്ചിരുന്നുള്ളൂ. പാലായിലെ എൻജിനിയറിങ് കോളജിലാണ് പഠിച്ചത്.

പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ആശ്രയം ലിൻസ് ആയിരുന്നു. സഹോദരങ്ങളായ ലിന്റുവും ലിബിനും എൻജിനീയറിങ് വിദ്യാർത്ഥികളാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ചങ്ങനാശേരിയിലേക്ക് കൊണ്ടുപോന്നു. ഇന്ന് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചശേഷം നാളെ കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും.

പെരുമ്പാവൂർ സ്വദേശിയുമായ രമ്യാ വർക്കി(25), പത്തനംതിട്ട സ്വദേശി റോമി ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടു പേർ.