നോട്ടസാധുവാക്കൽ നടപ്പിലായി ഒരുമാസം പിന്നിടുമ്പോൾ, ഈ തീരുമാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് റിയൽ എസ്‌റ്റേറ്റ് മേഖലയെയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വീടുവിൽപനയിലും മറ്റും വൻതോതിലുള്ള ഇടിവാണുണ്ടായത്. രജിസ്‌ട്രേഷൻ 30 ശതമാനത്തോളം കുറഞ്ഞു. ഫ്‌ളാറ്റുകൾക്കും മറ്റും വിലകുറയുമെന്ന പ്രതീക്ഷയിൽ ആളുകൾ വാങ്ങാൻ മടിച്ചതോടെ, വിപണി ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്.

രജിസ്‌ട്രേഷൻ ഫീസിലും മറ്റും കുറവുവരുത്തുന്നതിനായി റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഏറ്റവും കൂടുതൽ പണം കണക്കിൽപ്പെടുത്താതെ കൈമാറിയിരുന്നത്. നോട്ടസാധുവാക്കലിലൂടെ ഇതിനുള്ള അവസരമില്ലാതായത് വിപണിക്ക് വലിയ ആഘാതമായി. വിപണിയിലുണ്ടായിരുന്ന 86 ശതമാനത്തോളം നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്. അതോടെ, ഇതിലൂടെ നടന്നിരുന്ന ക്രയവിക്രയങ്ങളെല്ലാം മുടങ്ങുകയും ചെയ്തു. ഫ്‌ളാറ്റുകളുടെയും കടകളുടെയും വസ്തുക്കളുടെയും രജിസ്‌ട്രേഷൻ വൻതോതിൽ മുടങ്ങി.

42 ഇന്ത്യൻ നഗരങ്ങളിലെ വീടുവിലയിൽ എട്ടുലക്ഷം കോടി രൂപയുടെയെങ്കിലും ഇടിവുണ്ടാകുമെന്നാമ് റിയൽ എസ്റ്റേറ്റ് ഡാറ്റ അനലിസ്റ്റുകളായ പ്രോപ്ഇക്വിറ്റി കഴിഞ്ഞ മാസം വിലയിരുത്തിയത്. 2008-നുശേഷം വിറ്റതും വിൽക്കാത്തതുമായ വീടുകളുടെ വിലയിലാണ് ഈ ഇടിവ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ 7028 രജിസ്‌ട്രേഷനുകളാണ് ഒക്ടോബറിൽ നടന്നത്. നവംബറിൽ ഇത് 4417 എണ്ണമായി. ഇതിൽ ഭൂരിഭാഗവും മുൻകൂട്ടി ഫീസ് അടച്ച രജിസ്‌ട്രേഷനുകളായിരുന്നു. ഗുഡ്ഗാവിൽ മാത്രം ദിവസേന 20 ലക്ഷം രൂപയെങ്കിലും രജിസ്‌ട്രേഷൻ ഫീസ് കിട്ടിയിരുന്നത് 10 ലക്ഷം രൂപയിലേക്ക് താഴ്ന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തിരിച്ചടി രാജ്യത്തെ ബിൽഡർമാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആളുകൾ വാങ്ങാൻ തയ്യാറാകാതെ വന്നതോടെ, ഫ്‌ളാറ്റുകൾക്കും ഷോപ്പുകൾക്കുമൊക്കെ വൻതോതിൽ വിലകുറയുമെന്നുറപ്പാണ്. ഇടപാടുകൾ സമയത്തുനടന്നില്ലെങ്കിൽ ബിൽഡർമാരുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും അത് ബാധിക്കാൻ തുടങ്ങും. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളിൽ മൂന്നിലൊന്നും നടന്നിരുന്നത് കള്ളപ്പണത്തിലൂടെയാണെന്ന് ഈ മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നുണ്ട്. പണം കൊടുത്ത് ഒരു വസ്തുവോ വീടോ വാങ്ങുകയെന്നത് ഏറെക്കുറെ അസാധ്യമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അവർ ആശങ്കപ്പെടുന്നു.