ന്യൂഡൽഹി: പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ (460 മില്യൺ ഡോളർ) കൂടി സമാഹരിച്ചതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ. ഇതോടെ ബൈജു രവീന്ദ്രന്റെയും കുടുംബിത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9ശതമാനമായി കുറഞ്ഞു.

എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്. എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്സ്.എൻ എക്സ്പോണന്റ് ഹോൾഡിങ്സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ (14 മില്യൺ ഡോളർ) തുടങ്ങി എട്ടു കമ്പനികളുമാണ് നിക്ഷേപം നടത്തിയത്.

സിൽവർ ലേയ്ക്ക്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക്, ഔൾ വെഞ്ച്വേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും ബൈജൂസിൽ നേരത്തെ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

15 ബില്യൺ ഡോളർ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽനിന്ന് 700 മില്യൺ ഡോളർകൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്.

കോവിഡ് വ്യാപനംമൂലം സ്‌കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകൾ ഓൺലൈനായതാണ് കമ്പനിക്ക് നേട്ടമായത്. സ്വകാര്യ ഈക്വിറ്റി നിക്ഷേപകരായി ബ്ലാക്ക്റോക്ക്. ടി റോ പ്രൈസ് എന്നിവരിൽനിന്ന് 2020നവംബറിൽ 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു.