കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 12 മണിക്കാണ് മരണം സംഭവിച്ചത്. പാന്നുരുന്നി റോഡ് ധന്യ ആട്‌സ് ക്ലബ് ജംക്ഷനു സമീപത്തെ വസതിയിൽ ആയിരുന്നു അന്ത്യം. രണ്ടു ടേമുകളിലായി 10 വർഷം അഡ്വക്കറ്റ് ജനറലായി സേവനം അനുഷ്ഠിച്ച അപൂർവതയ്ക്ക് ഉടമയാണ് അദ്ദേഹം. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്നു.

വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് അദ്ദേഹം ആദ്യം അഡ്വക്കറ്റ് ജനറൽ (എജി) ആയത്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായിരിക്കെ 2006 മുതൽ 2011വരെയാണിത്. തുടർന്ന് 2016 മുതൽ 2021വരെ ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്തും എജിയായി. ശ്രീനാരായണ ഗുരുദേവനെ ചികിത്സിച്ച വർക്കലയിലെ ചാവർകോട് വൈദ്യകുടുംബത്തിൽ, സബ് രജിസ്റ്റ്രാറായിരുന്ന എം. പത്മനാഭന്റെയും കൗസല്യയുടെയും മകനായി ആണു ജനനം.

വി എസ് സർക്കാരിന്റെ കാലത്ത് എജിയായിരിക്കുമ്പോൾ ലാവ്ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമോപദേശം നൽകിയത് വിവാദമായിരുന്നു. സർവീസ് നിയമത്തിൽ വലിയ ജ്ഞാനമുള്ള സുധാകര പ്രസാദ് ക്രിമിനൽ, ഭരണഘടന, സിവിൽ നിയമങ്ങളിലും കഴിവു തെളിയിച്ച പരിചയ സമ്പന്നനാണ്. വി എസ്. സർക്കാരിന്റെ കാലത്ത് എ.ജി.യായിരിക്കേയാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന നിയമോപദേശം സുധാകര പ്രസാദ് സർക്കാറിന് നൽകിയത്.

എന്നാൽ, ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഗവർണർ തള്ളി. തുടർന്നാണ് സിബിഐ ക്ക് പ്രോസിക്യൂഷൻ അനുമതി ലഭിക്കുകയും കുറ്റപത്രം നൽകുകയും ചെയ്തത്. താൻ അന്ന് നൽകിയ നിയമോപദേശമാണ് ശരിയെന്ന് പിന്നീട് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയിലൂടെ തെളിഞ്ഞതായി എ.ജി നിയമനം ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ്. ചന്ദ്രികയാണ് ഭാര്യ. ചെറുപ്പം തൊട്ടുള്ള കൂട്ട് ജീവിതയാത്രയിലും തുടരുകയായിരുന്നു. മകൾ: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ. ദീപക് (എൻജിനീയർ ദുബായ്) മരുമക്കൾ: അഡ്വ.എസ്. രമേശ് (ഹൈക്കോടതി) നിലീന.

ചിറയിൻകീഴ് ചാവർകോട് റിട്ട രജിസ്ട്രാർ ആയിരുന്ന എം. പത്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം. സ്‌കൂൾ പഠനം പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സർക്കാർ ഹൈസ്‌കൂളിലും. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഗണിതശാസത്രത്തിൽ ബിരുദം. 1964-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽ.

ഒരു വർഷക്കാലം സി.പി. പരമേശ്വരൻ പിള്ളയുടെയും സി.വി. പത്മരാജന്റെയും കീഴൽ കൊല്ലത്ത് പ്രാക്ടീസ്. 1965-ൽ പ്രമുഖ അഭിഭാഷകനായ പി. സുബ്രഹ്മണ്യം പോറ്റിയുടെ കീഴിൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1969-ൽ സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതിയിൽ ജഡ്ജിയാകുന്നതുവരെ അദ്ദേഹത്തിന്റെ കീഴിൽ തുടർന്നു. പിന്നെ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു.

പിന്നീട് അഡ്വക്കറ്റ് ജനറൽ കെ. സുധാകരനൊപ്പമായി പ്രവർത്തനം. ഇതിനിടയിലാണ് സീനിയർ അഭിഭാഷക പട്ടം ലഭിച്ചത്. സ്മാർട് സിറ്റി, എച്ച്.എം ടി, ഗോൾഫ് ക്ലബ്ബ് ഏറ്റടെുക്കൽ, എസ്.എൻ.സി ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ സർക്കാറിനുവേണ്ടി ശ്രദ്ധേയമായ നിലപാടുകളാണ് എ.ജിയായിരിക്കെ സ്വകീരിച്ചത്.