ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയുടെ പ്രതിച്ഛായ ദിനം പ്രതികുറയുകയാണ്. വിവാദങ്ങളാണ് മന്ത്രിസഭയെ പിന്തുടരുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുമില്ല. ഈ സാഹചര്യത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ മാറ്റി കേന്ദ്ര മന്ത്രിസഭയിൽ വൻഅഴിച്ചുപണിക്ക് പ്രധാനമന്ത്രി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അരുൺ ജയ്റ്റ്‌ലിക്ക് പകരം ഊർജ്ജമന്ത്രി പീയൂഷ് ഗോയലിനെ ധനമന്ത്രിയാക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിന് ശേഷമാകും അഴിച്ചുപണിയെന്നാണ് സൂചന.

അഴിച്ചു പണിയിൽ കേരളത്തിനും നേട്ടമുണ്ടാകും. ആരാകും മന്ത്രിയാവുക എന്നത് ഇനിയും ഉറപ്പിക്കാനായിട്ടില്ല. വി മുരളീധരനെ പോലുള്ള സംസ്ഥാന നേതാക്കൾ മുതൽ സുരേഷ് ഗോപി വരെ മോദിയുടെ പട്ടികയിലുണ്ട്. ബിജെഡിഎസ് തുഷാർ വെള്ളാപ്പള്ളിയെ മന്ത്രിയാക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കാനിടയില്ല. ബിജെപിയുടെ മൂന്നാം മുന്നണിയിൽ അംഗമാകാൻ സമ്മതിച്ചാൽ ജോസ് കെ മാണിയെ മന്ത്രിയാക്കുമെന്നും റിപ്പോർട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കും.

അരുൺ ജെയ്റ്റ്‌ലിക്കാകും ഏറ്റവും വലിയ തിരിച്ചടി. ധനവകുപ്പ് ജെയ്റ്റ്‌ലിക്ക് നഷ്ടമാകും. അടുത്തമാസം 29 ന് പൊതുബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഇതിനിടെയാണ് അദ്ദേഹത്തെ ധനമന്ത്രിസ്ഥാനത്തു നിന്നു മാറ്റുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വിദേശവാർത്ത ഏജൻസിയായ റോയിറ്റേഴ്‌സാണ് അരുൺ ജെയ്റ്റ്‌ലിക്ക് സ്ഥാനചലനമുണ്ടാകുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരുൺ ജയ്റ്റ്‌ലിയെ പ്രതിരോധ വുകുപ്പിലേക്ക് മാറ്റുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ജയ്റ്റ്‌ലിക്ക് പകരം ഊർജ്ജമന്ത്രി പീയൂഷ് ഗോയൽ ധനമന്ത്രാലയത്തിലെത്തും.

ചരക്ക് സേവന നികുതി ബില്ല് അടക്കം സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കര നയങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് അരുൺ ജയ്റ്റ്‌ലിക്ക് തിരിച്ചടിയായാതെന്നാണ് റിപ്പോർട്ട്. ജയ്റ്റ്‌ലി പ്രതിരോധ മന്ത്രിയായാൽ നിലവിലെ പ്രതിരോധമന്ത്രി മനോഹർ പരിക്കർക്ക് ഏതുവകപ്പ് നൽകുമെന്നത് സംബന്ധിച്ച വ്യക്തതയുണ്ടായിട്ടില്ല. ഗോവ മുഖ്യമന്ത്രിയായിരിക്കെയാണ് പരീക്കറിനെ കേന്ദ്ര മന്ത്രിസഭയിൽ എത്തിച്ചത്. ഇതിനൊപ്പം മറ്റ് ചില മുതിർന്ന നേതാക്കളും മന്ത്രിമാരാകും. ആർഎസ്എസ് നേതൃത്വവുമായി സംസാരിച്ചാകും മോദി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. യുവ നേതാക്കൾ കൂടുതലായി എത്തുമെന്നും സൂചനയുണ്ട്.

പിയൂഷ് ഗോയലും നിഥിൻ ഗഡ്ഗരിയും മികച്ച മന്ത്രിമാരാണെന്നാണ് മോദിയുടെ വിലയിരുത്തൽ. ഇതിന് അംഗീകരാം നൽകാനാണ് തീരുമാനം. ഗഡ്ഗരിക്ക് ഗതാഗത വകുപ്പിന്റെ ചുമതലയാണ് ഉള്ളത്. റെയിൽവേ അടക്കമുള്ള വകുപ്പുകൾ ഗഡ്ഗരിക്ക് നൽകുന്നതും പരിഗണനയിലുണ്ട്. അഴിച്ചു പണിക്ക് മുന്നോടിയായി മന്ത്രിമാരുടെ വകുപ്പ് തല വിലയിരുത്തൽ നടക്കുകയാണ്. എന്നാൽ ജെയ്റ്റ്‌ലിക്ക് ധനവകുപ്പ് നഷ്ടമാകില്ലെന്നും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രണ്ടു ഘട്ടമായി മൂന്നു മാസത്തോളം നീളുന്നതാണ് ബജറ്റ് സമ്മേളനം. ബജറ്റ് പാസാക്കിയ ശേഷമാകുമോ മന്ത്രിസഭയിൽ അഴിച്ചുപണി എന്നത് സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ബിഹാർ തിരഞ്ഞെടുപ്പിനു മുൻപാണ് കഴിഞ്ഞ തവണ അഴിച്ചുപണി നടത്തിയത്. ഇപ്പോൾ ബിഹാറിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരാണുള്ളത്. ഇവരിൽ ചിലരെ ഒഴിവാക്കി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിൽ നിന്ന് ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ നേതാക്കൾ മന്ത്രിസഭയിലെത്തുമെന്നും കരുതുന്നു.

കേരളത്തിനും നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് മന്ത്രിസഭയിലേക്ക് ബർത്തിനുള്ള സാധ്യത കൂട്ടുന്നത്. മന്ത്രിസഭയിലെ രണ്ടാമൻ പദവിയിലുള്ള രാജ്‌നാഥ് സിംഗിന് സ്ഥാന ചലനം ഉണ്ടാകില്ല. പൊതുസമ്മതരായ ബിജെപിക്കാരല്ലാത്തവരെ മന്ത്രിമാരാക്കുന്നതും പരിഗണനയിലാണ്.