കോഴിക്കോട്: ഇല്ലാത്ത ഹോട്ടലിന്റെയും ബ്യൂട്ടിപാർലറിന്റെയും പേരിൽ പ്രവാസി വ്യവസായിയിൽ നിന്ന് 59 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായവർ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇപ്പോൾ അറസ്റ്റിലായ കേസിലെ പ്രധാനിയായ സിന്ധു കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയാണ്. ഇവർ ഈ കോറോണ കാലത്താണ് കോഴിക്കോടുള്ള ഈ തട്ടിപ്പ് സംഘത്തിനൊപ്പം ചേർന്നത്. കോഴിക്കോടെത്തിയതിന് ശേഷം കാരപ്പറമ്പിലുള്ള ഫ്ളാറ്റിലാണ് സിന്ധു താമസിച്ചിരുന്നത്. കൂടെയുള്ളത് ഭർത്താവാണെന്നാണ് സിന്ധു നാട്ടുകാരെയും സമീപത്തെ ഫ്ളാറ്റുകളിലുള്ളവരെയും അറിയിച്ചിരുന്നത്.

എന്നാൽ ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കാരപ്പറമ്പിൽ ഇവർ താമസിച്ചിരുന്ന ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. തട്ടിപ്പു സംഘത്തിലുള്ളവർ ഫ്ളാറ്റിൽ വന്ന് പേകുന്നതിനെ കുറിച്ച് അന്വേഷിച്ച അയൽവാസികളോട് ഭർത്താവിന്റെ സുഹൃത്തുക്കളാണ് എന്നാണ് സിന്ധു പറഞ്ഞിരുന്നത്. മൂന്ന് പേരാണ് ഈ കേസിൽ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. തട്ടിപ്പിൽ പങ്കെടുത്തിട്ടുള്ള ആറ് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഹണി ട്രാപ്പ് മാതൃകയിലുള്ള തട്ടിപ്പാണ് നടന്നിട്ടുള്ളത്.

ഫോൺ വഴിയാണ് സിന്ധു കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയെ വലയിലാക്കിയത്. പിന്നീട് നിരന്തരം ഫോൺ ചെയ്തുകൊണ്ട് പലപ്പോഴായി പ്രവാസി വ്യവസായിയിൽ നിന്ന് 59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് തവണ ലാഭ വിഹിതമെന്ന പേരിൽ 50000 രൂപ തിരികെ നൽകുകയും ചെയ്തു. കൂടുതൽ വിശ്വാസം ആർജ്ജിക്കാനാണ് ഇത്തരത്തിൽ ചെയ്തത്. എന്നാൽ അതിന് ശേഷം കൂടുതൽ പണം ആവശ്യപ്പെടുകയും അത് കൈക്കലാക്കുകയും ചെയ്തെങ്കിലും പിന്നീല് പണമൊന്നും തിരികെ നൽകിയതുമില്ല. വിദേശത്തുള്ള പ്രവാസി വ്യവസായി നാട്ടിലെത്തിയാലുടൻ വ്യാപര കരാറിൽ ഏർപ്പെടാമെന്നും സിന്ധു പറഞ്ഞിരുന്നു.

ഇതനുസരിച്ച് നാട്ടിലെത്തിയതിന് ശേഷം പ്രവാസി വ്യവസായി വ്യാപര കരാറിൽ ഏർപ്പെടാൻ വേണ്ടി സിന്ധുവിനെ സമീപിച്ചെങ്കിലും അവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതോട പ്രവാസി വ്യവസായിക്ക് സംശയമായി. എത്രയും പെട്ടെന്ന് കരാർ തയ്യാറാക്കണമെന്നും അല്ലെങ്കിൽ പണം തിരികെ വേണമെന്നും പ്രവാസി വ്യവസായി നിലപാടെടുത്തതോടെ സിന്ധു കാരപ്പറമ്പിലുള്ള ഫ്ളാറ്റിലേക്ക് പരാതിക്കാരനെ വിളിച്ചു വരുത്തുകയായിരുന്നു. വ്യാപാരകരാർ തയ്യാറാക്കാനാണെന്നു പറഞ്ഞാണ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് സിന്ധുവിന്റെ സഹായികൾ വ്യവസായിയെ മർദ്ദിക്കുകയും വിവസ്ത്രനാക്കി സിന്ധുവിനൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും ചെയ്തു.

ഇനി പണം തിരികെ ആവശ്യപ്പെട്ടാൽ ഈ ഫോട്ടോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വ്യവസായിയുടെ കഴുത്തിലുണ്ടാായിരുന്ന അഞ്ച് പവന്റെ മാലം തട്ടിയെടുക്കുകയും ചെയ്തു. സിന്ധുവിനൊപ്പമുള്ള നഗ്‌ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭയന്ന വ്യവസായി പിന്നീട് പണം തിരികെ ആവശ്യപ്പെട്ടില്ല. എന്നാൽ തട്ടിപ്പു സംഘം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.

നാട്ടിലെ വ്യവസായ സംരഭങ്ങളിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് സിന്ധു പ്രവാസി വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്തത്. നാട്ടിൽ ഹോട്ടൽ, ബ്യൂട്ടി പാർലർ സംരഭങ്ങൾ ഉണ്ടെന്നാണ് സിന്ധു പ്രവാസി വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഇവർക്ക് നാട്ടിൽ യാതൊരു വിധ വ്യവസായങ്ങളും ഉണ്ടായിരുന്നില്ല. സിന്ധുവിനൊപ്പ അറസ്റ്റിലായിട്ടുള്ള സംഘം നേരത്തെയും കോഴിക്കോട് കേന്ദ്രീകരിച്ച് തട്ടിപ്പുകൾ നടത്തിയിരുന്നു. കൊറോണ കാലത്താണ് സിന്ധു ഈ സംഘത്തിനൊപ്പം ചേർന്നത്.

പിന്നീട് സിന്ധുവിനെ ഉപയോഗപ്പെടുത്തി ഹണിട്രാപ്പ് മാതൃകയിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ സിന്ധുവിനൊപ്പം കോഴിക്കോട് പെരുമണ്ണ സ്വദേശി ഷനൂബ്, കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി ശരത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സിന്ധുവിനൊപ്പം താമസിച്ചിരുന്ന ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആൾ അടക്കം ആറ് പേർ കൂടി ഈ കേസിൽ ഇനി പിടിയിലാകാനുണ്ട്.