തലശ്ശേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 76കാരന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും മാത്രം ശിക്ഷ. പെരിങ്ങത്തൂർ പുല്ലുക്കരയിലെ വട്ടപ്പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാർ എന്ന ബാലകൃഷ്ണക്കുറുപ്പിനെയാണ് തലശ്ശേരി തലശ്ശേരിയിലെ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കഴിഞ്ഞയാഴ്ച ഇത്തരത്തിൽ ശിക്ഷിച്ചത്. ഈ പ്രതിക്ക് ജീവിതം മുഴവൻ ജയിലിൽ കിടക്കേണ്ട ശിക്ഷ നൽകണമെന്ന വാദമാണ് ഉയർന്നത്. എന്നാൽ നമ്മുടെ നിയമങ്ങൾ ഇത് അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ നാല് കൊല്ലത്തിനകം ബാലകൃഷ്ണക്കുറുപ്പ് വീട്ടിലെത്തും. സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചതിൽ ചർച്ച തുടരുകയുമാണ്. ആ സാഹചര്യത്തിലാണ് അമേരിക്കൻ കോടതിയുടെ ഈ വിധി ശ്രദ്ധേയമാകുന്നത്.

കൗമാരക്കാരിയായ മകളെ നാലു വർഷം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 1503 വർഷം തടവ് ശിക്ഷയാണ് അമേരിക്കൻ കോടതി നൽകിയത്. നാൽപത്തൊന്നുകാരനായ റെനെ ലോപ്പസിനാണ് കോടതി സഹസ്രാബ്ദത്തിലേറെ നീളുന്ന ശിക്ഷ വിധിച്ചത്. അതായത് പ്രതി ഒരിക്കലും ജീവനോടെ പുറത്തുവരില്ലെന്ന് ഉറപ്പിക്കുകയാണ് കോടതി. കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിലെ ഉപരി കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഫ്രെസ്‌നോ ഉപരി കോടതി വിധിച്ചിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലയളവാണ് ഇതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

2009-2013 കാലഘട്ടത്തിലാണ് ഇയാൾ മകളെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ആഴ്ചയിൽ രണ്ടും മൂന്നും തവണയാണ് ഇയാൾ മകളെ പീഡിപ്പിച്ചിരുന്നത്. 2013ൽ കുട്ടി വീടുവിട്ട ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. ഒരു കുടുംബ സുഹൃത്ത് കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നെന്നും എന്നാൽ കുട്ടിയെ സംരക്ഷിക്കേണ്ടതിനു പകരം ലോപ്പസ് കുട്ടിയുടെ അവസ്ഥയെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും അഭിഭാഷകർ വ്യക്തമാക്കി. പ്രതി സമൂഹത്തിന് വലിയ അപകടമാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ഫ്രെസ്‌നോ സുപ്പീരിയർ കോർട്ട് പറഞ്ഞു. വിചാരണയ്ക്കിടെ ഒരിക്കൽപോലും മകളെ ബലാത്സംഗം ചെയ്തതിൽ ഇയാൾ കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികൾക്കെതിരെ അതിക്രമവും പീഡനവും നടത്തി ഭാവി തലമുറയെ നശിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. ഇതാണ് അമേരിക്കൻ കോടതിയുടെ ഇടപെടലിലൂടെ ചർച്ചയാകുന്നത്.