2010 ജൂണിൽ അഡലെയ്ഡിലെ ഹോസ്പിറ്റലിൽ ജനിച്ച് വീഴുമ്പോൾ ലില്ലി കോബിങ് എന്ന പെൺകുഞ്ഞിന് വെറുമൊരു ബോൾ പേനയുടെ നീളമേയുണ്ടായിരുന്നുള്ളൂ. തൂക്കമാകട്ടെ വെറും 390 ഗ്രാമും.കുട്ടിയുടെ നനുത്ത തൊലിയിലൂടെ അവയവങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലിട്ടാലെന്ന വണ്ണം പുറമെയ്‌ക്ക് ദൃശ്യമായിരുന്നു. ഈ കാഴ്ച കണ്ട മിക്കവരും കുട്ടി രക്ഷപ്പെടില്ലെന്നായിരുന്നു ആശങ്കപ്പെട്ടിരുന്നത്.

എന്നാൽ തന്റെ ഇരട്ട സഹോദരിയായ സമ്മർ കോബിംഗിന്റെ തീരാത്ത സ്നേഹം മൂലം ലില്ലി രക്ഷപ്പെട്ട് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വളരുകയായിരുന്നു. സ്നേഹത്തേക്കാൾ വലിയ മരുന്നില്ലെന്ന് തെളിയിക്കുന്ന ഒരു ജീവിതകഥയാണിത്.

പിറവി മുതലുള്ള പ്രതികൂലസാഹര്യങ്ങളെ അതിജീവിച്ച് വളർന്ന് ഈ അഞ്ചു വയസുകാരി ഇപ്പോൾ സ്‌കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. വളർച്ചയെത്തുന്നതിന് മൂന്ന് മാസം മുമ്പെയായിരുന്നു ഈ ഇരട്ട സഹോദരിമാരുടെ ജനനം. എന്നാൽ സമ്മറിന് ലില്ലിയേക്കാൾ രണ്ട് മടങ്ങിലധികം തൂക്കമുണ്ടായിരുന്ന ജനിച്ച സമയത്ത്.

അതായത് സമ്മറിന്റെ തൂക്കം 840 ഗ്രാമായിരുന്നു. കടുത്ത സാഹചര്യങ്ങളോട് പൊരുതി അതിജീവിച്ച ലില്ലി ഇപ്പോൾ സഹോദരിക്കൊപ്പം വീടിന് വെളിയിൽ കളിക്കാൻ വരെ പോകാറുണ്ടെന്നാണ് ഇവരുടെ അമ്മയായ മൈക്കൽ റോബർട്സ്- കോബിങ് പറയുന്നത്. ഉണങ്ങിയ ആപ്രിക്കോട്ട് പോലുള്ള ചെവികളായിരുന്നു ജനിച്ചയുടൻ ലില്ലിക്കുണ്ടായിരുന്നത്. കണ്ണുകൾ ഏതാനും ആഴ്ചകൾ അവൾ തുറന്നതേയില്ല. ഗർഭത്തിൽ ലില്ലിയുടെ നില സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ മൂന്നാഴ്ച മുമ്പ് തന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അതായത് ലില്ലി ഗർഭത്തിൽ വച്ച് മരിക്കുകയാണെങ്കിൽ അത് സമ്മറിന് സ്ട്രോക്കുണ്ടാക്കാനും അത് അവളുടെ മരണത്തിനും കാരണമാകുമെന്ന് ഡോക്ടർമാർ ഭയപ്പെട്ടിരുന്നതിനാലാണ് മുൻകൂട്ടി സിസേറിയൻ നിർവഹിച്ചിരുന്നത്.

ജനിച്ചയുടൻ രണ്ട് പെൺകുട്ടികളും ശ്വാസം കഴിച്ചിരുന്നെങ്കിലും അവരെ ഉടനടി വെന്റിലേറ്ററിലേക്ക് മാറ്റുകയും തുടർന്ന് ആശുപത്രിയിലെ നിയോനറ്റാൽ ഇന്റൻസീവ് കെയറിലേക്ക് മാറ്റുകയുമായിരുന്നു. നാലാഴ്ചയ്ക്ക് ശേഷം ലില്ലിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയിരുന്നു.തുടർന്ന് അവളുടെ മരണത്തെ അഭിമുഖീകരിക്കാൻ അച്ഛനമ്മമാർ മനസിനെ സജ്ജമാക്കുകയും ചെയ്തിരുന്നു.തുടർന്ന് അവർ ലില്ലിയെ അവർ സമ്മറിനടുത്തേക്ക് മാറ്റകയായിരുന്നു. ഗർഭപാത്രത്തിലെന്ന വണ്ണം ഇതവരുടെ അടുപ്പം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്നത്.

തുടർന്ന് ഇവർ പരസ്പരം പറ്റിച്ചേർന്ന് കിടക്കുകയായിരുന്നു. തുടർന്ന് കുറച്ച് കാലം ലില്ലിയുടെ ആരോഗ്യനില ഏറിയും കുറഞ്ഞും കാണപ്പെട്ടിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം സമ്മറിനെയും എട്ട് മാസങ്ങൾക്ക് ശേഷം ലില്ലിയെയും വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ലില്ലിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനുമായിരുന്നു തകരാറുകളുണ്ടായിരുന്നത്. ഇതിന് പുറമെ അണുബാധയുമുണ്ടായിരുന്നു. വീട്ടിലെത്തിയിട്ടും രണ്ടരവയസുവരെ ലില്ലിക്ക് ഓക്സിജൻ കൃത്രിമമായി നൽകിയിരുന്നു. തുടർന്ന് സഹോദരിയുടെയും മാതാപിതാക്കളുടെയും കളങ്കമില്ലാത്ത സ്നേഹത്തിന്റെ തണലിൽ ലില്ലി ജീവിത്തതിലേക്ക് പിടിച്ച് കയറുകയായിരുന്നു.