അലഹാബാദ്: ലോകത്തിലെ 10 കൊടുംകുറ്റവാളികളിൽ ഒരാളാണു നരേന്ദ്ര മോദിയെന്നു പറഞ്ഞ ഗൂഗിളിനെതിരെ കേസ്. ഗൂഗിൾ സിഇഒയ്ക്കും ഇന്ത്യയിലെ ഗൂഗിൾ മേധാവിക്കും നോട്ടീസ് അയക്കാൻ അലഹാബാദ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ലോകത്തെ 10 കൊടുംകുറ്റവാളികൾ എന്നു ഗൂഗിളിൽ തെരഞ്ഞാൽ ലഭിക്കുന്ന ചിത്രങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണു ഗൂഗിളിനെതിരെയും കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസെടുക്കാൻ അലഹബാദ് കോടതി ഉത്തരവിട്ടത്. അഭിഭാഷകനായ സുശീൽ കുമാർ മിശ്ര നൽകിയ പരാതിയിലാണ് കോടതി നടപടി.

കേസിൽ ഓഗസ്റ്റ് 31ന് വാദം തുടരും. ലോകത്തിലെ 10 കൊടും കുറ്റവാളികളുടെ പട്ടിക ഗൂഗിളിൽ തിരഞ്ഞാൽ വരുന്ന ചിത്രങ്ങളിലൊന്ന് മോദിയേടുതേണെന്ന് കാണിച്ചാണ് മിശ്ര പരാതി നൽകിയത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് പരാതി നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പൊലീസിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു.

പരാതിക്കാരൻ 2015 നവംബർ മൂന്നിന് അലഹാബാദ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇതേ പരാതി നൽകിയിരുന്നെങ്കിലും ഇത് സിവിൽ കേസാണെന്ന് കാണിച്ച് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ റിവിഷൻ ഹർജിയിലാണ് ഇപ്പോൾ കോടതി നടപടി.

ഇതുസംബന്ധിച്ച വാർത്ത നേരത്തെതന്നെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗൂഗിൾ മാപ്പു പറയുകയും ചെയ്തിരുന്നു. ഉസാമ ബിൻ ലാദൻ, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് മോദിയുടെ ചിത്രങ്ങളും വരുന്നത്.