തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോർട്ടർ എസ് ഷീജയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. പീഡന പരാതിയിൽ അറസ്റ്റ് ചെയ്തതിന് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി സി ജോർജ് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.

പി.സി.ജോർജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതു ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. പരാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച വനിതാ റിപ്പോർട്ടറോട്, 'എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം' എന്നായിരുന്നു ജോർജിന്റെ പ്രതികരണം. 'ഇതു മര്യാദയല്ല' എന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ 'മര്യാദയല്ലെങ്കിൽ മര്യാദകേട്, തീർന്നല്ലോ' എന്നായിരുന്നു മറുപടി.

ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം മാധ്യമപ്രവർത്തകയോടു ക്ഷോഭിച്ചതിനു ജോർജ് ക്ഷമാപണം അറിയിച്ചു. ''നിരപരാധിയായ എന്നെ പൊലീസ് പിടിച്ചുകൊണ്ടുവന്നപ്പോഴുള്ള എന്റെ സങ്കടം പറയുമ്പോൾ ഒരു കൊച്ചനുജത്തിയോട് സ്‌നേഹമില്ലാതെ പെരുമാറി. ഈ കൊച്ചനുജത്തിയെപ്പോലെ കണ്ട പെൺകുട്ടിയാണ് എനിക്കെതിരെ കേസ് കൊടുത്തത്.''